ചെന്നൈ: തമിഴ്നാട്ടിൽ വിജയിയുടെ ടിവികെയുമായി സഖ്യത്തിന് ഒരുങ്ങി കോൺഗ്രസ്. അഞ്ച് എംഎൽഎമാരും ടിവികെയെ പിന്തുണക്കും. ഇന്നലെ അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. രണ്ട് മന്ത്രിസ്ഥാനം കോൺഗ്രസ് ആവശ്യപ്പെടും. പ്രധാന ബോർഡ് കോർപ്പറേഷൻ പദവികളും ആവശ്യപ്പെട്ടേക്കും. പാർട്ടി തീരുമാനം ഇന്ന് ടിവികെയെ അറിയിക്കുമെന്ന് തമിഴ്നാട് ചുമതലയുള്ള ഗിരീഷ് ചോദാങ്കർ വ്യക്തമാക്കി. പിസിസി തീരുമാനം ഇന്ന് ഹൈക്കമാൻ്റിനെയും അറിയിക്കും. അതേസമയം ഇൻഡ്യാസഖ്യം വിടുമെന്ന ഡിഎംകെയുടെ നിലപാടിൽ പ്രതിരോധത്തിലാണ് കോൺഗ്രസ്.നടൻ വിജയിയുടെ അധ്യക്ഷതയിലുള്ള തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായി 108 സീറ്റുകൾ നേടിയ സാഹചര്യത്തിൽ, സഖ്യ സാധ്യതകൾ സജീവമായി പരിശോധിക്കുകയായിരുന്നു കോൺഗ്രസ്. തമിഴ്നാട് രാഷ്ട്രീയം വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും മതേതര സർക്കാർ രൂപീകരിക്കാനാണ് താൽപര്യമെന്ന് വിജയ് അറിയിച്ചിട്ടുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചിരുന്നു. വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാനുള്ള 118 സീറ്റുകളുടെ മാന്ത്രിക ഭൂരിപക്ഷത്തിലേക്ക് ടിവികെയ്ക്ക് എത്താനായിരുന്നില്ല. 234 ല്‍ 108 സീറ്റുകളാണ് ടിവികെ നേടിയത്. ഡിഎംകെ 59, എഡിഎംകെ 47, കോൺഗ്രസ് 5, പിഎംകെ 4, മുസ് ലിം ലീഗ് 2, സിപിഐ 2, സിപിഎം 2 എന്നിങ്ങനെയാണ് മറ്റുകണക്കുകൾ.



