ബംഗളൂരു: കർണാടകയിലെ പൊതുഗതാഗത കോർപ്പറേഷനുകളുടെ ട്രേഡ് യൂനിയൻ സംയുക്ത സമിതി (ജെ.എ.സി) മെയ് 20 മുതൽ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു. ശനിയാഴ്ച ബംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജ്യോതി അനന്തസുബ്ബ റാവുവാണ് പ്രതിഷേധം പ്രഖ്യാപിച്ചത്. 2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരത്തക്ക രീതിയിൽ 25 ശതമാനം ശമ്പള വർധനവാണ് യൂനിയനുകൾ ആവശ്യപ്പെട്ടത്. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ മന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും, 2025 ഏപ്രിൽ ഒന്ന് മുതൽ മാത്രം ഏഴ് ശതമാനം വർധനവ് നൽകാമെന്ന സർക്കാർ നിലപാട് തൊഴിലാളികൾക്ക് അംഗീകരിക്കാനാവില്ലെന്ന് റാവു പറഞ്ഞു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി യൂനിയൻ നേതാക്കൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് മെയ് 20 രാവിലെ ആറ് മണി മുതൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി ബസുകൾ സർവീസ് നിർത്തിവെക്കുമെന്ന് സംയുക്ത സമിതി അറിയിച്ചു. സർക്കാരിനെ പലതവണ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും പണിമുടക്ക് മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഭരണകൂടത്തിന്റെ ഉദാസീനത കാരണം മാത്രമാണന്ന് ജെ.എ.സി നേതാക്കൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ഡി.എ വിജയ് ഭാസ്കർ, ബി. ജയദേവരാജെ അരസ്, എച്ച്.ഡി രേവപ്പ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.



