കൊച്ചി: സംസ്ഥാനത്ത് റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് പാഴ് വസ്തു ഉപയോഗത്തിൽ വിപ്ലവകരമായ നേട്ടം. കഴിഞ്ഞ പത്ത് വർഷത്തിനിടെ പൊടിച്ച് തരിയാക്കി മാറ്റിയ പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ (ഷ്രെഡഡ് പ്ലാസ്റ്റിക്) ഉപയോഗിച്ച് നിർമിച്ചത് 7,249 കിലോ മീറ്റർ റോഡ്. മണ്ണിനും മനുഷ്യന്‍റെ ആരോഗ്യത്തിനും ഭീഷണിയായ പ്ലാസ്റ്റിക് പാഴ് വസ്തുക്കളെ പരിസ്ഥിതി സൗഹൃദ ഉൽപന്നമാക്കി പുനരുപയോഗിക്കുന്നതിൽ വിജയകരമായ മാതൃകയാണ് സംസ്ഥാനം കാഴ്ചവെച്ചത്. ശാസ്ത്രീയ മാലിന്യ സംസ്കരണവും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സുസ്ഥിര പരിപാലനവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ പൊടിച്ച് റോഡ് നിർമാണം ഉൾപ്പെടെയുള്ളവക്കായി പുനരുപയോഗിക്കുന്ന പദ്ധതിക്ക് 2019ലാണ് ക്ലീൻ കേരള കമ്പനി തുടക്കം കുറിച്ചത്. തദ്ദേശ സ്ഥാപനങ്ങൾ, ഹരിത കർമ സേന, റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ (ആർ.ആർ.എഫ്), മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികൾ (എം.സി.എഫ്) എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പൊടിച്ച പ്ലാസ്റ്റിക് റോഡ് നിർമാണത്തിനും മറ്റും വിതരണം ചെയ്യുന്ന സംവിധാനമാണ് കമ്പനി നടപ്പാക്കിവരുന്നതെന്ന് മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ ‘ പറഞ്ഞു.

