നഗോയ: ഏഷ്യയുടെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. നഗോയയിലെ പലോമ മിസുഹോ അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. ജപ്പാന്‍ ചക്രവര്‍ത്തി നാരുഹിതോ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. ചക്രവര്‍ത്തിനി മസാകോ, രാജകുമാരന്‍ അകിഷിനോ, രാജകുമാരി കികോ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ഗെയിംസിന്റെ ഓണററി പ്രസിഡന്റാണ് രാജകുമാരന്‍ അകിഷിനോ. ജപ്പാനിലെ പ്രമുഖരായ കായിക താരങ്ങളും ചടങ്ങിനെത്തും.ജപ്പാന്റെ ചരിത്രവും കലാ സാസ്‌കാരിക പാരമ്പര്യവും നിറയുന്ന ദൃശ്യ വിരുന്നും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. ‘ചേര്‍ച്ചയുള്ള ഹൃദയതാളം’ എന്ന ആശയത്തിലാണ് പരിപാടികള്‍. ‘ഒരൊറ്റ ഏഷ്യ’ എന്ന സങ്കല്‍പ്പമാണ് ഏഷ്യന്‍ ഗെയിംസിന്റെ ആശയം. ഹോനോഹോന്‍ ആണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. ഉദ്ഘാടന ചടങ്ങുകൾ സോണി സ്പോർട്സ് ചാനലുകളിലും ഓൺ ലൈനിൽ സോണി ലിവിലും തത്സമയം കാണാം.ഒറ്റ ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടിയ ഷൂട്ടർ മനു ഭാക്കറും ഷോട്പുട്ടിൽ തുടരെ രണ്ട് തവണ ഏഷ്യൻ ഗെയിംസ് സ്വർണം സ്വന്തമാക്കിയ തജീന്ദർപാൽ സിങും ഉദ്ഘാടന വേദിയിൽ ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ കായിക രംഗത്തെ രണ്ട് തലമുറകളെ പ്രതിനിധാനം ചെയ്യുന്ന താരങ്ങളാണ് ഇരുവരും. 503 അംഗങ്ങളുള്ള വമ്പൻ സംഘമാണ് ഇന്ത്യയ്ക്കായി ഇത്തവണ ഗെയിംസിനായി കളത്തിൽ ഇറങ്ങുന്നത്.കഴിഞ്ഞ 75 വര്‍ഷമായി അരങ്ങേറുന്ന പോരാട്ടത്തിന്റെ 20ാം അധ്യായമാണ് ഇത്തവണ. 45 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ 43 മത്സരങ്ങളിലാണ് മാറ്റുരയ്ക്കുന്നത്. ക്രിക്കറ്റ് അടക്കമുള്ള ചില പോരാട്ടങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്
ജപ്പാന്‍ ഇത് മൂന്നാം തവണയാണ് ആതിഥേയരാകുന്നത്. 1958ല്‍ ടോക്യോയും 1994ല്‍ ഹിരോഷിമയുമാണ് വേദികളായത്. ഇത്തവണ ജപ്പാന്റെ തുറമുഖ നഗരമായ ഐച്ചി നഗോയയിലാണ് പോരാട്ടങ്ങള്‍. 16 ദിവസമാണ് ഏഷ്യന്‍ ഗെയിംസ് പോരാട്ടങ്ങള്‍ ഇത്തവണ അരങ്ങേറുന്നത്. ഓഗസ്റ്റ് 22 മുതല്‍ ആരംഭിച്ച ദീപശിഖ യാത്ര ഉദ്ഘാടന വേദിയില്‍ അവസാനിപ്പിക്കും. ദീപ ശിഖയില്‍ നിന്നുള്ള ദീപം വേദിയിലെ കൂറ്റന്‍ ദീപത്തിലേക്ക് പകരുന്നതോടെ മത്സരങ്ങള്‍ക്ക് ഔദ്യോഗിക ആരംഭമാകും.
അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഈ മാസം 23 മുതലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ തവണ ഗെയിംസില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. 28 സ്വര്‍ണം ഉള്‍പ്പെടെ 106 മെഡലുകള്‍ നേടി ഇന്ത്യ നാലാം സ്ഥാനത്തെത്തി. ചൈനയാണ് നിലവിലെ ചാംപ്യന്‍മാര്‍.
നിലവില്‍ ടെക്‌ബോള്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ജോക്കിം ഡിസൂസ സെമിയിലെത്തിയിട്ടുണ്ട്. മിക്‌സഡ് ഡബിള്‍സില്‍ ജോക്കിം ഡിസൂസയും മുഹമ്മദ് അനസും ചേര്‍ന്ന സഖ്യം വെങ്കല മെഡല്‍ പോരിനും യോഗ്യത നേടിയിട്ടുണ്ട്.
വനിതാ ടി20 ക്രിക്കറ്റിലെ നിലവിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യ ഇത്തവണയും സെമിയിലെത്തിയിട്ടുണ്ട്. ആതിഥേയരായ ജപ്പാനെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് ഇന്ത്യന്‍ മുന്നേറ്റം. ബംഗ്ലാദേശാണ് സെമിയിലെ എതിരാളികള്‍

