വാഷിങ്ടൺ: ഇറാനിലെ അത്യധികം സുരക്ഷിതമായ ഭൂഗർഭ ആണവ കേന്ദ്രമായ ‘പികാക്സ്’ പർവ്വതത്തിന് നേരെ അമേരിക്ക ഉടൻ തന്നെ കടുത്ത ആക്രമണം നടത്തിയേക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇറാന് കടുത്ത മുന്നറിയിപ്പ് നൽകിയത്. ഇറാനിൽ നിലവിൽ നടക്കുന്ന സൈനിക ഏറ്റുമുട്ടലുകളെ വിപുലമായ ഒരു യുദ്ധമായി കാണുന്നില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു “ചെറിയ കാര്യം” മാത്രമാണെന്നും പരിഹസിച്ചു.അതേസമയം ഇറാനെതിരെ ശക്തവും കൃത്യവുമായ പ്രഹരങ്ങളാണ് യു.എസ് സൈന്യം ഏൽപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. “ഞങ്ങൾ ഇപ്പോൾ നിരന്തരമായി യുദ്ധം ചെയ്യുകയല്ല, മറിച്ച് കൃത്യമായ ഇടവേളകളിൽ ശക്തമായ ആക്രമണങ്ങൾ നടത്തുകയാണ് ചെയ്യുന്നത്,” എന്ന് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ സമുദ്ര ഗതാഗതം നിലവിൽ പൂർണമായും അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും, ഇറാന്റെ റഡാർ സംവിധാനങ്ങളും വിമാനങ്ങളും തകർക്കുകയും കടലിൽ അവർ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നതായിരുന്നു തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും, ആ ലക്ഷ്യം അമേരിക്ക ഇതിനകം നേടിക്കഴിഞ്ഞുവെന്നും പ്രസിഡന്റ് അവകാശപ്പെട്ടു. അമേരിക്കയുടെ ഈ ശക്തമായ ഇടപെടൽ ഇസ്രായേലിനെയും പശ്ചിമേഷ്യയെയും വലിയൊരു ദുരന്തത്തിൽ നിന്നാണ് രക്ഷിച്ചതെന്നും, ഇനി ആണവായുധം നിർമിക്കാൻ ഇറാന് കഴിയില്ലെന്നും ട്രംപ് പറഞ്ഞു. “പികാക്സ് പർവ്വത മേഖലയിൽ ആരെല്ലാം നീങ്ങുന്നുണ്ടെന്നും അവിടെ എന്താണ് നടക്കുന്നതെന്നും വ്യക്തമായി നിരീക്ഷിക്കുന്നുണ്ട്. വൈകാതെ തന്നെ അവിടെ വൻ ആക്രമണം ഉണ്ടായേക്കാം,” എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.സൈനിക നടപടികൾ എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കാൻ ട്രംപ് തയാറായില്ലെങ്കിലും, അമേരിക്ക ഇപ്പോൾ പിന്മാറിയാൽ പോലും തകർന്നടിഞ്ഞ സ്വന്തം രാജ്യം തിരികെ കെട്ടിപ്പടുക്കാൻ ഇറാന് ഇനി കുറഞ്ഞത് 25 വർഷത്തോളം വേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

