റിയാദ്: സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ നിന്ന് പോകാത്ത വിദേശികൾക്ക് കനത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് 50,000 സൗദി റിയാൽ വരെ പിഴയും, ആറ് മാസം വരെ തടവും, നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സന്ദർശക, ഉംറ വിസകളിൽ എത്തിയവർ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൗദി പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തുടരുന്നവരെ റിപ്പോർട്ട് ചെയ്യാൻ വൈകുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. ഹജ്ജ് വിസയുള്ളവർക്ക് മാത്രമേ ഹജ്ജ് കർമ്മം നിർവഹിക്കാൻ അനുവാദമുള്ളൂ. മറ്റ് വിസകളിലുള്ളവർക്ക് ഹജ് തീർഥാടനത്തിന് അർഹതയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് കാലയളവിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.