തിരുവനന്തപുരം: സംസ്ഥാനത്ത് നേരത്തെയെത്തിയ കാലവർഷത്തിന് പിന്നാലെ പലയിടത്തായി കനത്ത നാശനഷ്ടം. മലപ്പുറത്ത് കനത്ത മഴക്കിടെ കാർ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരുക്കേറ്റു. കോഴിക്കോട് കിണർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. കോട്ടയം പാലാ സെൻ്റ് തോമസ് കോളേജിൽ മൊബൈൽ ടവർ കനത്ത കാറ്റിലും മഴയിലും തകർന്നുവീണു. വിവിധ ജില്ലകളിൽ കൃഷിനാശവും ഉണ്ടായി. മരങ്ങൾ കടപുഴകി വീണടക്കം നിരവധി വീടുകളും തകർന്നു. പതിനാറ് വർഷത്തിനു ശേഷമാണ് മൺസൂൺ സംസ്ഥാനത്ത് ഇത്ര നേരത്തെ എത്തുന്നത്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കണ്ണൂരിലും കാസർകോടും റെഡ് അലർട്ട് അടക്കം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. മറ്റന്നാൾ 11 ജില്ലകളിൽ റെഡ് അലർട്ടുണ്ട്. തീരദേശത്തും മലയോര മേഖലയിലും കനത്ത ജാഗ്രതയാണ്. മലപ്പുറം വാക്കല്ലൂരിലാണ് കാർ തോട്ടിലേക്ക് മറിഞ്ഞത്. ഒരു കുട്ടിയടക്കം നാല് പേർക്കാണ് പരിക്കേറ്റത്. കനത്ത മഴക്കിടെ നിയന്ത്രണം വിട്ടാണ് കാർ മറിഞ്ഞത്. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം-പരപ്പനങ്ങാടി റോഡിൽ വെള്ളക്കെട്ട് രൂക്ഷമെന്നാണ് ലഭിക്കുന്ന വിവരം. വേങ്ങര പത്തു മൂച്ചിയിലാണ് വെള്ളക്കെട്ട്. സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് അഴിയൂരിൽ നിർമ്മാണത്തിലിരുന്ന കിണർ ഇടിഞ്ഞു വീണു മണ്ണിനടിയിൽ കുടുങ്ങി തൊഴിലാളി മരിച്ചു. കണ്ണൂർ കരിയാട് സ്വദേശി രതീഷാണ് മരിച്ചത്. കിണറിൽ കുടുങ്ങിയ മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കോഴിക്കോട് കോട്ട മൂഴി പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ പാർശ്വ ഭിത്തി മഴയെ തുടർന്ന് ഇടിഞ്ഞു.