ശബരിമല മണ്ഡലകാലത്തിന്റെ ആദ്യ അഞ്ച് ദിവസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വൻവർധന. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് കോടിയോളം രൂപയുടെ അധിക വരുമാനം ലഭിച്ചുവെന്നാണ് ദേവസ്വം ബോർഡിന്റെ അനൗദ്യോഗിക കണക്ക്. തീർഥാടകരുടെ എണ്ണത്തിലും ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം തീർഥാടകരാണ് ഈ സീസണിൽ ശബരിമലയിൽ എത്തിയത്. വൃശ്ചികം ഒന്ന് മുതൽ അഞ്ച് ദിവസത്തിൽ 3,17,923 പേര് ദർശനം നടത്തി. കഴിഞ്ഞ വർഷം ഇത് രണ്ട് ലക്ഷത്തോളമായിരുന്നു. തിരക്ക് തുടരുമ്പോഴും തീർഥാടകർക്ക് സുഗമമായി ദർശനം നടത്താൻ കഴിയുന്നത് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും നടത്തിയിട്ടുള്ള മുന്നൊരുക്കങ്ങളുടെയും ക്രമീകരണങ്ങളുടെയും വിജയമാണെന്ന് അധികൃതർ പറഞ്ഞു.
നിലവിൽ ശബരിമലയിൽ ദിവസം 18 മണിക്കൂറാണ് ദർശന സമയം. വെർച്യുൽ ക്യു വഴി എത്തുന്ന ഭക്തർ കൃത്യസമയം പാലിക്കുന്നതും പതിനെട്ടാംപടിയിൽ പോലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും നേട്ടമായി. പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ 80 തീർഥാടകരെയാണ് കയറ്റി വിടുന്നത്. ഒരേ സമയം 15 ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്. 15 മിനിറ്റ് ജോലി അര ണിക്കൂർ വിശ്രമം എന്ന തരത്തിൽ പതിനെട്ടാം പടിയിൽ പോലീസ് ഉദ്യോഗസ്ഥരുടെ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്.നടപ്പന്തലിലും ഏറെ നേരം കാത്ത് നിൽക്കേണ്ടിവരുന്നില്ല. പാർക്കിങ്, കുടിവെള്ള, വിശ്രമ സംവിധാനങ്ങൾ എല്ലാം മികച്ച രീതിയിൽ ക്രമീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.
സന്നിധാനത്ത് മാത്രം ഫയർ ആൻഡ് റസ്ക്യൂവിന്റെ 74 പേരടങ്ങുന്ന സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നു. സന്നിധാനത്തെ കടകൾ, അരവണ പ്ലാന്റ , വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിരന്തരമായ ഫയർ ഓഡിറ്റിങ് നടത്തി വരുന്നുണ്ട്.