ബെയ്റൂട്ട്: വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിലെ പാർപ്പിടസമുച്ചയത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 20 കുട്ടികളടക്കം 109 പലസ്തീൻകാർ കൊല്ലപ്പെട്ടു. കിഴക്കൻ ലബനനിലെ ആക്രമണത്തിൽ 60 പേരും കൊല്ലപ്പെട്ടു.
ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ലബനനിൽ ഒറ്റദിവസം ഇത്രയധികം ജനങ്ങൾ കൊല്ലപ്പെടുന്നത് ആദ്യമാണ്. ബെയ്ത്ത് ലാഹിയയിൽ ബോംബിങ്ങിൽ തകർന്ന നാലുനില കെട്ടിടത്തിനു മുന്നിൽ നിരത്തിക്കിടത്തിയ മൃതദേഹങ്ങളുടെ വിഡിയോ പുറത്തുവന്നു. സമീപത്തെ കമൽ അദ്വാൻ ആശുപത്രിയിലെ ഡോക്ടർമാരെ ഇസ്രയേൽ സൈന്യം ബലമായി ഒഴിപ്പിച്ചതിനാൽ പരുക്കേറ്റവരെ ചികിത്സിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ഗാസയിൽ ലക്ഷക്കണക്കിനു പലസ്തീൻകാർ കഴിയുന്നത് യുഎൻ അഭയകേന്ദ്രങ്ങളിലാണ്. നിലവിൽ ഗാസയിൽ യുഎന്നിന്റെ 1000 ആരോഗ്യപ്രവർത്തകരുണ്ട്.
തെക്കൻ ലബനനിൽ ഇറാൻ പിന്തുണയുള്ള സായുധ സംഘടന ഹിസ്ബുല്ലയുടെ പുതിയ മേധാവിയായി നഈം ഖാസിം (71) തിരഞ്ഞെടുക്കപ്പെട്ടു. ഹസൻ നസ്റല്ല ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഉപമേധാവിയായ നഈം ഖാസിമിനെ മേധാവിയാക്കിയത്. ദീർഘകാലമായി ഹിസ്ബുല്ലയുടെ വക്താവായി രാജ്യാന്തര മാധ്യമങ്ങൾക്കു മുൻപിൽ പ്രത്യക്ഷപ്പെടുന്നത് ഖാസിം ആണ്. ‘ഈ നിയമനം താൽക്കാലികമാണ്, അധികം നീളില്ല’ എന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 43,061 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,01,223 പേർക്കു പരുക്കേറ്റു.



