ന്യൂഡൽഹി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി. ക്രിമിനൽ പ്രൊസീജ്യർ കോഡി (സിആർപിസി) ലെ സെക്ഷൻ 125 ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് സിആർപിസി സെക്ഷൻ 125 പ്രകാരം ഭർത്താവിൽനിന്ന് ജീവനാംശം തേടാൻ അർഹതയുണ്ടെന്നും 1986ലെ മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ നിയമം അതിന് മുകളിൽ അല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിവി നാഗരത്ന, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
തെലങ്കാന സ്വദേശിയായ മുഹമ്മദ് അബ്ദുൾ സമദ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മുൻ ഭാര്യയ്ക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. സെക്ഷൻ 125 പ്രകാരമുള്ള ഏതെങ്കിലും അപേക്ഷയുടെ തീർപ്പു കൽപ്പിക്കുമ്പോൾ, ഒരു മുസ്ലീം സ്ത്രീ വിവാഹമോചനം നേടിയാൽ, അവർക്ക് 2019ലെ മുസ്ലീം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമത്തെ ആശ്രയിക്കാമെന്ന് കോടതി വ്യക്തമാക്കി. സിആർപിസി 125-ാം വകുപ്പ് വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഗരത്ന എല്ലാ സ്ത്രീകൾക്കും ബാധകമാകുമെന്നും പറഞ്ഞു.



