ഡൽഹി: വായു മലിനീകരണം അതിരൂക്ഷമായതിനെത്തുടർന്ന് ഡൽഹിയിൽ ബുധനാഴ്ച ഏർപ്പെടുത്തിയ ഗ്രാപ്–4 (ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍-4) നിയന്ത്രണങ്ങൾ പിൻവലിച്ചു. വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെട്ടതിനെ തുടർന്നാണ് നടപടി. വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ പലയിടങ്ങളിലും ചാറ്റൽമഴ അനുഭവപ്പെട്ടിരുന്നു. ഇത് മലിനീകരണം കുറയുന്നതിന് സഹായമായി.
അതിശൈത്യം, മൂടൽമഞ്ഞ്, വേഗതകുറഞ്ഞ കാറ്റ് എന്നിവയാണ് മലിനീകരണതോത് കൂടാൻ കാരണമായത്. ഗ്രാപ് 3 നിയന്ത്രണങ്ങൾ കുറച്ച് ദിവസങ്ങളായി തുടരുന്നുണ്ടെങ്കിലും ബുധനാഴ്ച വായുഗുണനിലവാര സൂചിക ഗുരുതരമായ അവസ്ഥയിലേക്ക് (AQI396) കടന്നതോടെ ഗ്രാപ്–4 നിയന്ത്രണം ഏർപ്പെടുത്തിയത്. വായു മലിനീകരണ തോത് (എക്യുഐ) പൂജ്യം മുതൽ 50 വരെയാണ് മികച്ച വായു ഗുണനിലവാരം എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. 50–100 ഉചിതം, 100–200 മോശം അവസ്ഥ, 200–300 മോശം, 300–400 വളരെ മോശം, 400–450 കടുത്ത വായു മലിനീകരണം, 450ന് മുകളിൽ ‘സിവിയർ പ്ലസ്’ എന്ന വിഭാഗത്തിലും ഉൾപ്പെടുന്നു.



