കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസം വേഗത്തിൽ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി എം ബി രാജേഷ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കുടുബശ്രി മിഷൻ തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ പ്രവർത്തനം മേപ്പാടി എംഎസ്എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം ഉൾക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ മൈക്രോ പ്ലാൻ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണ്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കാൻ കൂട്ടായ പരിശ്രമമാണ് നാടെല്ലാം ഏറ്റെടുക്കുന്നത്. അതിദാരിദ്ര നിർമ്മാർജ്ജനത്തിനായി കർമ്മ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രിക്ക് സമയബന്ധിതമായി ഉരുൾ പൊട്ടൽ ദുരന്ത പുനരധിവാസത്തിനായുള്ള മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിലും നേട്ടം കൈവരിക്കാനായി.
ആറ് മേഖലകൾ കേന്ദ്രീകരിച്ചുള്ള അതിജീവന പദ്ധതികൾ സൂഷ്മതലത്തിലുള്ള പുനരധിവാസം സാധ്യമാക്കും. ജനകീയ ഇടപെടലുകളുടെ മുഖമുദ്രയായ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ജനകീയ പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളും അണിനിരന്നാണ് മൈക്രോ പ്ലാനുകൾ ഏകോപിപ്പിച്ചത്. ഇവയുടെ പൂർത്തീകരണവും മാതൃകാപരമായിരിക്കും. ഒരുഘട്ടം മാത്രമാണ് മൈക്രോപ്ലാനിലൂടെ സാധ്യമാകുന്നത്. ദുരന്തബാധിതരുടെ സ്ഥിര പുനരധിവാസം കുറ്റമറ്റ രീതയിൽ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ എല്ലാ ആശങ്കകളും ദുരീകരിച്ച് നടപ്പാക്കുമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. വ്യവസായ വകുപ്പ് എംഎംജി, പിഎംഇജിപി ധനസഹായവിതരണവും മന്ത്രി നിർവ്വഹിച്ചു.