ചെറു തോണി: വണ്ടിപ്പെരിയാറിലെ വിവിധ പ്രദേശങ്ങളിൽ അനധികൃതമായി സർവീസ് നടത്തുന്ന ടാക്സി വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളും സ്കൂൾ സമയങ്ങളിൽ ചീറിപ്പായുന്ന ബൈക്ക് മറ്റ് വാഹനങ്ങൾ പിടികൂടുന്നതിന് വേണ്ടിയാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഒരാഴ്ചക്കാലമായി വണ്ടിപ്പെരിയാർ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തിവരുന്നത്. അനധികൃത ബൈക്ക് റൈഡിങ് ഉൾപ്പെടെയുള്ള വിവിധ കേസുകൾ രജിസ്റ്റർ ചെയ്യുകയും വണ്ടിപ്പെരിയാർ ടൗണിലെ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്ക് നേരെയും നടപടി എടുത്തിട്ടുമുണ്ട്.
എന്നാൽ ഏറെ തിരക്കുള്ള വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ ആണ് വെള്ളിയാഴ്ച വൈകിട്ട് 5:00 മണിയോടുകൂടി നടുറോട്ടിൽ വാഹനം നിർത്തിയിട്ട് പരിശോധന നടന്നതായി നാട്ടുകാരും വ്യാപാരികളും പരാതി അറിയിച്ചിരിക്കുന്നത്. ഇത് ഗതാഗതക്കുരുക്കിനും ഇതോടൊപ്പം സാധനങ്ങളോ മറ്റ് ആവശ്യങ്ങൾക്ക് ടൗണിലെത്തുന്ന ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും വ്യാപാരികൾക്ക് കച്ചവടം നടക്കാത്തൻ സാഹചര്യവും ഉണ്ടായി. പാർക്കിംഗ് ചെയ്യാൻ സ്ഥലമില്ലാത്ത വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ അനധികൃത പാർക്കിംഗ് അനുദിനം കൂടിവരുന്ന കാഴ്ചകളാണ് എല്ലാ ദിവസവും ടൗണിൽ ഉടനീളം കാണുന്നത്. ഇതേസമയം വാഹനത്തിൽ വരുന്നവരാകട്ടെ കടയിൽ സാധനങ്ങൾ വാങ്ങണമെങ്കിൽ ഇങ്ങനെ പാർക്ക് ചെയ്തെ മതിയാകൂ.
പാർക്കിംഗ് സംവിധാനം ഇല്ലാത്ത വണ്ടിപ്പെരിയാർ ടൗണിലെ കച്ചവടം കൂടി ഇല്ലാതാക്കാനുള്ള പ്രവണതയാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വണ്ടിപ്പെരിയാർ യൂണിറ്റ് ഭാരവാഹികൾ ആരോപിച്ചു.