ദില്ലി: വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭയിലും പാസായി. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. കഴിഞ്ഞ ദിവസം ബിൽ ലോക്സഭ പാസാക്കിയിരുന്നു. ഇതോടെ ബിൽ പാർലമെന്റ് കടന്നു. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടാൽ നിയമമാകും. മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പിൽ പ്രതിപക്ഷ അംഗങ്ങളുടെ നിർദേശം വോട്ടിനിട്ട് തള്ളി.
വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ പാസായിരുന്നു. 232 വോട്ടിനെതിരെ 288 വോട്ടോടെയാണ് പാസായത്. 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്. രാജ്യസഭയിലും മണിക്കൂറുകൾ ചർച്ച നീണ്ടു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി.
ബിൽ പരിശോധിക്കാൻ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി തങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്‌ക്കെതിരെ 4D ആക്രമണം നടത്തുകയാണെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.