ന്യൂഡൽഹി; ലോക ബാഡ്മിന്റണിൽ ചാംപ്യൻഷിപ്പിൽ വമ്പൻ അട്ടിമറിയുമായി ഇന്ത്യയുടെ 21കാരൻ ആയുഷ് ഷെട്ടി. നിലവിലെ ലോക ചാംപ്യൻ ചൈനയുടെ ഷി യുഖിയെ വീഴ്ത്തിയാണ് ആയുഷ് അട്ടിമറി തീർത്തത്. ലോക റാങ്കിങ്ങിൽ 22ാം സ്ഥാനത്തുള്ള ആയുഷ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒന്നാം റാങ്കുകാരനായ ഷി യുഖിയെ പരാജയപ്പെടുത്തിയത്. സ്കോർ: 21-14, 13-21, 21-19.ആദ്യ ഗെയിമിൽ തന്നെ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞു. 14നെതിരെ 21 പോയിന്റുകൾക്ക് ആയുഷ് ഒന്നാം ഗെയിം സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ ചൈനീസ് താരം തിരിച്ചെത്തി. 21-13ന് ഷി യുഖി ഗെയിം സ്വന്തമാക്കി മത്സരം നീട്ടി. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ ഇന്ത്യൻ താരം അവസരത്തിനൊത്തുയർന്നതോടെ ഷി യുഖി നിഷ്പ്രഭനായി
ഏഷ്യ ചാംപ്യൻഷിപ്പിലെ സ്വപ്ന സമാനമായ കുതിപ്പിനു ശേഷം ഫൈനലിൽ ഷി യുഖിയോടാണ് ആയുഷ് പരാജയപ്പെട്ടത്. അന്ന് സെമിയിലും ക്വാർട്ടറിലും പ്രീ ക്വാർട്ടറിലുമെല്ലാം തന്നേക്കാൾ മുന്നിലുള്ള എതിരാളികളെ അട്ടിമറിച്ചാണ് ആയുഷ് മുന്നേറിയത്. എന്നാൽ ഫൈനലിൽ ഷി യുഖിയെ മറികടക്കാനായില്ല. ആ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയാണ് ആയുഷിന്റെ ലോക പോരിലെ ജയം.
ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം
നേരത്തെ വനിതാ സിംഗിൾസിൽ പിവി സിന്ധു ഒന്നാം റൗണ്ടിൽ അനായാസ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ റൗണ്ടില്‍ സിന്ധു അയര്‍ലന്‍ഡ് താരം റേച്ചല്‍ നോബ്ളിനെയാണ് വീഴ്ത്തിയത്. സ്കോര്‍ 21-7, 21-11. വനിതാ ഡബിൾസിൽ ഗായത്രി ഗോപീചന്ദ്, മലയാളി താരം ട്രീസ ജോളി സഖ്യവും പുരുഷ ഡബിൾസിൽ ഹരിഹരൻ, അർജുൻ എംആർ സഖ്യവും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്

