ന്യൂജഴ്സി: സ്വീഡിസ് കോട്ട തകർത്തെറിഞ്ഞ് ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് ഫ്രഞ്ച് പടയോട്ടം! റൗണ്ട് ഓഫ് 32ൽ സ്വീഡനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഫ്രാൻസ് നിലംപരിശാക്കിയത്. ഇരട്ടഗോളുകളുമായി സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പമെത്തി. ഈ ലോകകപ്പിൽ ഇരുവർക്കും ആറു ഗോളുകൾ വീതം. 45, 74 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. 53ാം മിനിറ്റിൽ ബ്രാഡ്ലി ബാർകോളയും വലകുലുക്കി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റമുമധികം ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും മത്സരത്തിൽ എംബാപ്പെ സ്വന്തമാക്കി. മുൻ ജർമൻ താരം മിറോസ്ലാവ് ക്ലോസെയെയാണ് താരം മറികടന്നത്. 18 മത്സരങ്ങളിൽനിന്ന് 18 ഗോളുകളാണ് 27കാരനായ എംബാപ്പെ നേടിയത്. 29 മത്സരങ്ങളിൽനിന്ന് 19 ഗോളുകൾ നേടിയ ലയണൽ മെസ്സിയാണ് ഒന്നാമത്. പ്രീക്വാർട്ടറിൽ പാരഗ്വെയാണ് ഫ്രാൻസിന്റെ എതിരാളികൾ. ജർമനിയെ അട്ടിമറിച്ചാണ് പാരഗ്വെ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. സൂപ്പർ താരങ്ങളായ അലക്സാണ്ടർ ഇസാക്ക്, വിക്ടർ ഗ്യോക്കറെസ് എന്നിവർക്കൊന്നും ഫ്രഞ്ച് പ്രതിരോധം മറികടക്കാനായില്ല.

