റിയാദ്: റമദാൻ മാസത്തിന്റെ ആരംഭം പ്രമാണിച്ച് മദീനയിൽ ഷട്ടിൽ ബസ് സർവീസുകൾ ആരംഭിച്ചു. നോമ്പു കാലത്ത് താമസക്കാർക്കും സന്ദർശകർക്കും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം പ്രവാചക പള്ളിയിലേക്ക് ദിവസം 18 മണിക്കൂർ ഷട്ടിൽ ബസ് സർവീസ് ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ അൽ സലാം, സയ്യിദ് അൽ ഷുഹദ സ്റ്റേഷനുകളിൽ 24 മണിക്കൂർ സേവനവുമുണ്ടാകും. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 20 ലക്ഷത്തോളം ആൾക്കാരാണ് മദീന ബസ് സർവീസ് ഉപയോഗപ്പെടുത്തിയത്.
മദീന വികസന അതോറിറ്റിയുടെ പദ്ധതിയുടെ ഭാഗമായാണ് ഷട്ടിൽ ബസ് സർവീസുകൾ കൊണ്ടുവന്നത്. ഇത് പൂർണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. ആകെ 106 സ്റ്റോപ്പിങ് പോയിന്റുകൾ ഉണ്ടായിരിക്കും. മേഖലയിലെ പ്രധാന പള്ളികൾ, ചരിത്രപരമായ സ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റൂട്ടുകളിലൂടെയാകും ബസ് കടന്നുപോവുക.