തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലൻസ് നിരക്കുകള്‍ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാർ. തിരുവനന്തപുരത്ത് ആംബുലൻസ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക.
ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐ.സി.യു, വെന്റിലേറ്റർ സൗകര്യമുള്ള ഡി വിഭാഗത്തില്‍പ്പെട്ട ആംബുലൻസുകള്‍ക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ഒരു മണിക്കൂറിന് വെയിറ്റിങ് ചാർജ് 350 രൂപയുമായിരിക്കും. ടെക്നീഷ്യൻ, ഡോക്ടർ എന്നിവരുടെ സേവനം ആംബുലൻസില്‍ ലഭിക്കും.
ട്രാവലർ ആംബുലൻസുകള്‍ എസി, ഓക്സിജൻ സൗകര്യമുള്ള സി വിഭാഗത്തില്‍പ്പെട്ട ആംബുലൻസുകള്‍ക്ക് മിനിമം ചാർജ് 1,500 രൂപയും വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റർ നിരക്ക് 40 രൂപയുമായിരിക്കും. ബി വിഭാഗത്തിലുള്ള നോണ്‍ എ.സി ട്രാവലർ ആംബുലൻസുകള്‍ക്ക് മിനിമം നിരക്ക് 1,000 രൂപയും വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റർ നിരക്ക് 30 രൂപയുമായിരിക്കും. ഓമ്നി, ഈക്കോ, ബോലേറോ തുടങ്ങിയ ആർ.ടി.ഒ അംഗീകരിച്ച എസിയുള്ള എ വിഭാഗത്തിലുള്ള ആംബുലൻസുകള്‍ക്ക് മിനിമം നിരക്ക് 800 രൂപയും വെയ്റ്റിങ് ചാർജ് 200 രൂപയും കിലോമീറ്റർ നിരക്ക് 25 രൂപയുമായിരിക്കും.
ഇതേ വിഭാഗത്തിലെ നോണ്‍ എസി വാഹനങ്ങള്‍ക്ക് മിനിമം ചാർജ് 600 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും കിലോമീറ്റർ നിരക്ക് 20 രൂപയുമായിരിക്കും. വെന്റിലേറ്റർ സി, ഡി വിഭാഗത്തില്‍പ്പെട്ട ആംബുലൻസുകളില്‍ ബി.പി.എല്‍ കാർഡുടമകള്‍ക്ക് 20 ശതമാനം നിരക്ക് കുറവ് നല്‍കാമെന്ന് ആംബുലൻസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. കാൻസർ രോഗികള്‍, 12 വയസില്‍ താഴെയുള്ള രോഗാവസ്ഥയിലുള്ള കുട്ടികള്‍ എന്നിവർക്ക് കിലോമീറ്ററിന് 2 രൂപ വീതം കുറവും നല്‍കാൻ തയാറായിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ല എന്ന് യോഗത്തില്‍ ആംബുലൻസുടമകള്‍ ഗവണ്‍മെന്റിനെ അറിയിച്ചു.
ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും ഐഡി കാർഡും മോട്ടോർ വാഹന വകുപ്പ് നല്‍കും. ആംബുലൻസ് ഡ്രൈവർമാർക്ക് നേവി ബ്ലൂ ഷർട്ടും കറുത്ത പാന്റുമായിരിക്കും യൂണിഫോം. ഡ്രൈവിംഗില്‍ കൂടുതല്‍ പ്രായോഗിക പരിശീലനമായിരിക്കും നല്‍കുക. ആംബുലൻസ് താരിഫുകള്‍ രോഗിയോടൊപ്പമുള്ളവർക്ക് കാണാൻ കഴിയുന്ന രീതിയില്‍ പ്രദർശിപ്പിക്കും.
ആംബുലൻസ് പരിഹാരത്തിന് നിലവിലുള്ള 9188961100 എന്ന നമ്ബറിനൊപ്പം പ്രത്യേക വാട്സ്‌ആപ്പ് നമ്ബരുകളും നിലവില്‍ വരും. ആംബുലൻസുകളില്‍ ലോഗ് ബുക്കുകള്‍ സൂക്ഷിക്കുന്നത് കർശനമാക്കുന്നതിലൂടെ പരമാവധി ദുരുപയോഗം തടയാനാണ് ശ്രമിക്കുന്നത്. ഗതാഗത വകുപ്പ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആംബുലൻസ് ഉടമകളുമായും നടത്തിയ ചർച്ചയില്‍ പങ്കെടുത്തതായും മന്ത്രി അറിയിച്ചു.



