ന്യൂയോർക്ക്: വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ജീവന്റെ നിലനിൽപ്പ് സാധ്യമാണോ എന്ന് കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ട യൂറോപ്പ ക്ലിപ്പർ പേടകം വിജയകരമായി വിക്ഷേപിച്ച് നാസ. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് നാസയുടെ എക്കാലത്തെയും വലിയ സ്വപ്‌ന പദ്ധതികളിൽ ഒന്നിന്റെ വിക്ഷേപണം നടന്നത്. സൗരയൂഥത്തിലെ ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പേടകം നാസ വിക്ഷേപിച്ചത്.
യൂറോപ്പയുടെ കട്ടിയുള്ള മഞ്ഞുപുതപ്പിനുള്ളിൽ ഒളിഞ്ഞിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന മഹാസമുദ്രത്തിന്റെ വിവരങ്ങൾ തേടിയാണ് നാസ ഈ പേടകം അയച്ചിരിക്കുന്നത്. ഇതിൽ ജീവന്റെ നിലനിൽപ്പ് സാധ്യമാണോ എന്നാണ് പരിശോധിക്കുന്നത്. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സും ദൗത്യവുമായി സഹകരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം
സ്‌പേസ് എക്‌സിന്റെഭീമൻ റോക്കറ്റായ ഫാൽക്കൺ എക്‌സിന്റെ ചിറകിലേറിയാണ് യൂറോപ്പ ക്ലിപ്പർ ആകാശത്തിലേക്ക് കുതിച്ചുയർന്നത്. കഴിഞ്ഞയാഴ്‌ച നടക്കേണ്ട വിക്ഷേപണമാണ് ഇന്ന് പൂർത്തിയാക്കിയത്. ഫ്ലോറിഡയെ ആകെ ഭീതിയിലാഴ്ത്തിയ മിൽട്ടൺ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് വിക്ഷേപണം നീട്ടിവച്ചത്. പ്രാദേശിക സമയം ഉച്ചക്ക് 12 മണിയോടെയാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം പൂർത്തിയായെങ്കിലും ഇനി ലക്ഷ്യ സ്ഥാനത്തെത്താൻ ഏകദേശം അഞ്ചര വർഷത്തോളം നീളുന്ന കാത്തിരിപ്പാണ്. 2030 ഏപ്രിലോടെ മാത്രമേ പേടകം യൂറോപ്പയിൽ എത്തുകയുള്ളൂ. ഇതിനിടയിൽ ഏതാണ്ട് 2.9 ബില്യൺ കിലോമീറ്ററുകൾ ഇതിന് സഞ്ചരിക്കേണ്ടതുണ്ട്. ഒരു ഗ്രഹ പര്യവേക്ഷണത്തിന് നാസ നിർമ്മിച്ച ഏറ്റവും വലിയ പേടകങ്ങളിൽ ഒന്നാണ് യൂറോപ്പ ക്ലിപ്പർ.
ഒരു ബാസ്‌ക്കറ്റ് ബോൾ കോർട്ടിനേക്കാൾ വലുപ്പമുള്ളതാണ് ഇത്. ഏതാണ്ട് 6000 കിലോ തൂക്കവും പേടകത്തിനുണ്ട്. മുപ്പത് മീറ്ററോളം നീളവും പതിനേഴര അടിയോളം വീതിയുമാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെയാണ് ഫാൽക്കൺ പോലെയുള്ള ഭീമമായ റോക്കറ്റിന്റെ സഹായത്തോടെ ഇത് വിക്ഷേപിക്കാൻ നാസ തീരുമാനിച്ചത്.
ഏകദേശം 95 ഓളം അറിയപ്പെടുന്ന ഉപഗ്രഹങ്ങളുള്ള വ്യാഴത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഗ്രഹമാണ് യൂറോപ്പ. ഭൂമിയിലേത് പോലെയുള്ള സമുദ്രത്തിന്റെ സാന്നിധ്യമാണ് യൂറോപ്പയെ ജീവന്റെ ഉൽപ്പത്തിക്കുള്ള സാധ്യതാ കേന്ദ്രമായി പരിഗണിക്കാനുള്ള പ്രധാന കാരണം. ഭൂമിയേക്കാൾ വലുപ്പത്തിൽ ചെറുതാണെങ്കിലും ഭൂമിയിലുള്ള ഉള്ളതിനേക്കാൾ ജലം ഉൾക്കൊള്ളുന്ന സമുദ്രമാണ് മഞ്ഞുപാളികൾക്ക് ഇടയിൽ മറഞ്ഞു കിടക്കുന്നതെന്നാണ് കരുതുന്നത്.
ഭൂമിയിലെ ജീവന്റെ ഉൽപ്പത്തി സമുദ്രങ്ങളിൽ നിന്നാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഈ സാഹചര്യത്തിലാണ് നാസ യൂറോപ്പയെ പഠന വിധേയമാക്കുന്നത്. ഭൂമിക്ക് പുറത്തൊരു കോളനി എന്ന മനുഷ്യരുടെ സ്വപ്‌നത്തിലേക്കുള്ള ചവുട്ട് പടി കൂടിയാണ് യൂറോപ്പ ക്ലിപ്പർ വിക്ഷേപണം.



