മോസ്കോ: യുഎസ് നടപടികള്‍ മൂലം ഇന്ത്യ നേരിടുന്ന നഷ്ടം റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിലൂടെ സന്തുലിതമാക്കപ്പെടുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. താരിഫ് നിരക്കുമായി ബന്ധപ്പെട്ട് ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്ന യുഎസ് നിലപാടിനെ വിമര്‍ശിച്ച് പുടിന്. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുമെന്നാണ് പുടിന്റെ പ്രതികരണം. യുഎസ് നടപടികള്‍ മൂലം ഇന്ത്യ നേരിടുന്ന നഷ്ടം റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിലൂടെ സന്തുലിതമാക്കപ്പെടുമെന്നും പുടിന് പ്രതികരിച്ചു. ദക്ഷിണ റഷ്യയിലെ സോച്ചിയില്‍ ഇന്ത്യ ഉള്‍പ്പെടെ 140 രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്ധരുടെ അന്താരാഷ്ട്ര വാല്‍ഡായ് കൂടിക്കാഴ്ചയില്‍ ആണ് പുടിന്റെ പ്രതികരണം
അമേരിക്കയുടെ താരിഫ് ഭീഷണി അവരെ തിരിച്ചടിക്കും. റഷ്യയുടെ വ്യാപാര പങ്കാളികള്‍ക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുന്നത് രാജ്യാന്തര തലത്തില്‍ വിലക്കയറ്റത്തിന് വഴി തെളിക്കും. റഷ്യന്‍ ഊര്‍ജ്ജ വിതരണം തടസ്സപ്പെട്ടാല്‍ ആഗോള സമ്പദ്വ്യവസ്ഥയെ അത് സാരമായി ബാധിക്കും. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരും. പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ നിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നിര്‍ബന്ധിതരാകുമെന്നും പുടിന് മുന്നറിയിപ്പ് നല്കി
ഇന്ത്യയെ ലോകത്തിന് മുന്നില്‍ അപമാനിക്കാനുള്ള ശ്രമങ്ങള്‍ റഷ്യ അനുവദിക്കില്ലെന്നും പുടിന് വ്യക്തമാക്കി. സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ റഷ്യ-ഇന്ത്യ ബന്ധങ്ങള്‍ക്ക് ‘പ്രത്യേക’ സ്വഭാവമുണ്ട്. സ്വാതന്ത്ര്യ സമര കാലത്ത് പോലും ഈ ബന്ധം ശക്തമായിരുന്നു. ഇന്ത്യ അതിനെ അതിനെ വിലമതിക്കുന്നു എന്നതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്താണെന്നും ലക്ഷ്യബോധമുള്ള നേതാവാണെന്നും പുടിന് കൂട്ടിച്ചേര്‍ത്തു. യുക്രൈയ്ന് യുദ്ധത്തിന് പണം കണ്ടെത്തുന്നത് തടയാന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ യൂറോപ്പ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളോട് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം



