മേപ്പാടി: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ സ്കൂളിലെ വിദ്യാർഥികൾ വീണ്ടും ക്ലാസിലേക്ക്. കുട്ടികളെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും മേപ്പാടി കമ്മ്യൂണിറ്റി ഹാളിലും ഒരുക്കിയ പുതിയ സൗകര്യങ്ങളിലേയ്ക്ക് പ്രവേശനോത്സവത്തോടെ സ്വാഗതം ചെയ്തു.
വിദ്യാർഥികൾ മൂന്ന് കെഎസ്ആർടിസി ബസിലാണ് വന്നിറങ്ങിയത്. ചൂരൽമലയിൽനിന്ന് രാവിലെ എട്ടോടെയാണ് ബസ്യാത്ര ആരംഭിച്ചത്. നാടൻപാട്ടുകളും കൈകൊട്ടലുമായി സന്തോഷപ്പൊലിമയോടെയായിരുന്നു യാത്ര. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാർ മധുരപലഹാരങ്ങൾ നൽകി ആശംസ നേർന്നു. ജനപ്രതിനിധികളും അധ്യാപകരും ഉദ്യോഗസ്ഥരുമെല്ലാം പങ്കുചേർന്ന അവരുടെ സ്കൂളിലേക്കുള്ള ആദ്യദിവസത്തെ യാത്രയും അവിസ്മരണീയമായി. മേപ്പാടിയിൽ ജനപ്രതിനിധികളും നാട്ടുകാരും അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് ഇവരെ പുനഃപ്രവേശനോത്സവ വേദിയിലേക്കെത്തിച്ചത്.
ഉരുൾപൊട്ടലിനെ അതിജീവിച്ച വെള്ളാർമല സ്കൂൾ കെട്ടിടം സ്മാരകമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിർമിച്ച മൂന്ന് നില കെട്ടിടമാണ് ദുരന്തത്തെ അതിജീവിച്ചത്. ഒഴുകിയെത്തിയ കൂറ്റൻ പാറകളും മരത്തടികളും ഈ കെട്ടിടത്തിൽ തടഞ്ഞുനിന്നതിനാലാണ് ചൂരൽമല ടൗണിൽ ദുരന്തിന്റെ വ്യാപ്തി കുറഞ്ഞത്. കെട്ടിടം ഇല്ലായിരുന്നെങ്കിൽ ചൂരൽമല ശൂന്യമായേനെ. മൂന്ന് നില പൊക്കത്തിൽ കല്ലും മരത്തടികളും അടിഞ്ഞിട്ടും കെട്ടിടം തകരാതെനിന്നു. അടിയിലത്തെ നിലക്ക് മാത്രമാണ് കേടുപാട് സംഭവിച്ചത്.



