Saturday, December 27, 2025
No menu items!
Homeവാർത്തകൾമലയാളം ടൈംസ് ഡിബേറ്റ് : കളിക്കളം, റോഡ്, ശുദ്ധജലം, കുളങ്ങളുടെ നവീകരണം, കാട്ടാക്കട മണ്ഡലത്തിന്റെ വികസന...

മലയാളം ടൈംസ് ഡിബേറ്റ് : കളിക്കളം, റോഡ്, ശുദ്ധജലം, കുളങ്ങളുടെ നവീകരണം, കാട്ടാക്കട മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ ഏറെ

മലയിന്‍കീഴ്: കാട്ടാക്കട നിയോജകമണ്ഡലത്തിന്റെ വികസന സാധ്യതകളും പ്രശ്‌നപരിഹാരങ്ങളും തേടി മലയാളം ടൈംസ് വ്യാഴാഴ്ച ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ നാടിന്റെ വിവിധ വികസനസാധ്യതകളും പോരായ്മകളും ആവശ്യങ്ങളും വിവിധ പഞ്ചായത്തുകളിലെ ജനങ്ങള്‍ ചൂണ്ടിക്കാട്ടി.

മലയിന്‍കീഴിന് സ്വന്തമായി ആധുനിക സൗകര്യങ്ങളോടെ ഒരു കളിക്കളം വേണമെന്നതാണ് നാട്ടുകാരുടെ ഒരു പ്രധാന ആവശ്യം. വിദ്യാലയങ്ങളിലെ ചെറിയ മുറ്റം കായികസ്വപ്നങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് പര്യാപ്തമല്ല. അതുപോലെ കുട്ടികളും മുതിര്‍ന്നവരും വിവിധ കായിക ഇനങ്ങളില്‍ പരിശീലനത്തിനും കളിക്കുന്നതിനും സ്വകാര്യ കളിക്കളങ്ങളെയാണ് നിലവില്‍ ആശ്രയിക്കുന്നത്. സ്വകാര്യകളിസ്ഥലങ്ങളിലെ ഭീമമായ ഫീസ് സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാനാവുന്നതല്ല.

ജി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ്, മാധവകവി കോളേജ്, ഐ.റ്റി.ഐ. എല്‍.പി.സ്‌ക്കൂള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മലയിന്‍കീഴിലുള്ളത്. എന്നാല്‍ ഇവിടത്തെ കുട്ടികള്‍ക്ക് കളിച്ചുവളരുന്നതിന് ഒരു നല്ല കളിക്കളമില്ലാത്തത് നാടിന്റെ ഏറ്റവും വലിയ പോരായ്മകളില്‍ ഒന്നാണ്. മലയിന്‍കീഴ് ആനപ്പാറയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ സ്ഥലം ഉപയോഗിച്ച് കളിക്കളം നിര്‍മ്മിക്കാനാവും എന്ന നിര്‍ദ്ദേശവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്ന നിരവധി കുളങ്ങളുണ്ട്. അവയുടെ നവീകരിക്കുകയും ഭൗതികസാഹചര്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് മറ്റൊരു ആവശ്യം. കുളങ്ങള്‍ നവീകരിക്കുന്നതിലൂടെ ജലക്ഷാമത്തെ തടയാനാകും. കൂടാതെ കുളങ്ങള്‍ നവീകരിച്ച് നീന്തല്‍പരിശീലനത്തിനായി ഉപയോഗിക്കുകയും ചെയ്യാം. വേനല്‍ക്കാലത്ത് പ്രാഥമികാവശ്യങ്ങള്‍ക്കും കാര്‍ഷികാവശ്യത്തിനുമുള്ള ജലം ഇത്തരത്തില്‍ നവീകരിക്കുന്ന കുളങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് ശേഖരിക്കാനും കഴിയും. കുളങ്ങള്‍ വൃത്തിയാക്കുന്നതിലൂടെ വിനോദസഞ്ചാരസാധ്യതകളെ വികസിപ്പിച്ചെടുക്കാന്‍ കഴിയും.
ശുദ്ധജലദൗര്‍ലഭ്യം നേരിടുന്ന പഞ്ചായത്തുകളിലൊന്നാണ് മലയിന്‍കീഴ്. താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തുമ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള വീടുകളില്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും വെള്ളമെത്തുന്നില്ല. വഴിയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പൊതുടാപ്പുകളുടെ ബലമില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. ഏതെങ്കിലും വാഹനം ചെറുതായി പൈപ്പിലൊന്ന് ഉരസിയാല്‍ തന്നെ പൈപ്പും ടാപ്പും പൊട്ടിപ്പോകുന്ന അവസ്ഥയാണ്. ഗുണമേന്മയില്ലാത്ത കുഴലുകളുടേയും ടാപ്പുകളുടേയും ഉപയോഗം കുടിവെള്ളം പാഴാകുന്നതിന് കാരണമാകും.

താലൂക്കിലെ നിരവധി റോഡുകളും ഇടറോഡുകളും തകര്‍ന്ന് കുണ്ടും കുഴിയുമായ അവസ്ഥയിലാണ്. പലറോഡുകളും ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡുകളുടെ നവീകരണമില്ലായ്മയും ഓടകള്‍ മൂടുന്നതും ജനങ്ങളുടെ യാത്ര ദുസ്സഹമാക്കുന്നു. പ്രകാശിക്കാത്ത തെരുവുവിളക്കുകള്‍ സമൂഹവിരുദ്ധരെ വളര്‍ത്തുന്നതിന് കാരണമാകും. മോഷണം, അക്രമപ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇരുട്ട് ഒരു ഘടകമാകുന്നു. രാത്രികാലങ്ങളില്‍ ജനം നേരിടുന്ന മറ്റൊരു പ്രശ്‌നം തെരുവുനായ ശല്യമാണ്. സന്ധ്യമയങ്ങിക്കഴിഞ്ഞാല്‍ തെരുവോരങ്ങള്‍ സമൂഹവിരുദ്ധരുടേയും തെരുവുനായകളുടേയും താവളമാണ്. പത്തിലധികം നായകളാണ് കൂട്ടമായി ഓരോ ഇടങ്ങളിലും തമ്പടിക്കുന്നത്. ഹോട്ടല്‍ മാലിന്യങ്ങളും കടകളില്‍ നിന്നുള്ള മാലിന്യങ്ങളുമെല്ലാം തെരുവുനായ ശല്യത്തിന് കാരണമാകുന്നു. വാഹനങ്ങള്‍ക്കു പിന്നാലെ കുരച്ചുകൊണ്ട് ഓടുക, കാല്‍നടയാത്രക്കാരെ ആക്രമിക്കുക എന്നിവയെല്ലാം നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കുശവൂര്‍ക്കോണം കുളം നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുളം നവീകരിച്ച് പാര്‍ശ്വഭിത്തികള്‍ കെട്ടിയാല്‍ നാട്ടുകാര്‍ക്ക് ഭയം കൂടാതെ ഇതുവഴി നടക്കാനാകും. മാത്രമല്ല, കുളം നവീകരിച്ച് നീന്തല്‍ പരിശീലനത്തിനായി ഉപയോഗിക്കാം.

ജനങ്ങളുടെ മാനസികോല്ലാസത്തിന് വയോജനപ്പാര്‍ക്കുകള്‍ അത്യന്താപേക്ഷിതമാണ്. ആബാലവൃദ്ധം ജനങ്ങള്‍ക്കും സായാഹ്നങ്ങളില്‍ ഒത്തുകൂടുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനുമൊക്കെയായി ഒരു വയോജനപ്പാര്‍ക്ക് ഉണ്ടാക്കുക. കൂടാതെ ജനങ്ങളുടെ ആരോഗ്യത്തിനും ശരീരസംരക്ഷണത്തിനുമായി ഒരു ഫിറ്റ്‌നസ് കേന്ദ്രം. നിരവധി പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വനിതകള്‍ക്ക് മാത്രമായും വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായും ഫിറ്റ്‌നസ് സെന്ററുകള്‍ ഉണ്ട്. വിളവൂര്‍ക്കല്‍, വിളപ്പില്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലും ഇത്തരത്തില്‍ ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ തുറക്കണം.

വിളവൂര്‍ക്കല്‍ വില്ലേജിലെ മിക്ക കടകളിലും പുകയില ഉല്‍പ്പന്നങ്ങളും നിരോധിത ലഹരി വസ്തുക്കളും വില്‍ക്കുന്നുണ്ട്. സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് ഇത്തരം കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ മുരടിപ്പിന് ഇത്തരം വസ്തുക്കളുടെ ഉപയോഗം കാരണമാകും. രാത്രികാലങ്ങളില്‍ മദ്യപസംഘങ്ങളുടേയും സമൂഹവിരുദ്ധരുടേയും താവളമാണ് ഈ പ്രദേശങ്ങളിലെ റോഡുകളും ഇടറോഡുകളും. പഴവടിക്ഷേത്രറോഡ്, കീഴതില്‍ റോഡ്, പാറപ്പൊറ്റ എന്നിവിടങ്ങളിലെല്ലാം മദ്യവും മയക്കുമരുന്ന് കച്ചവടവും പൊടിപൊടിക്കുകയാണ്. സന്ധ്യമയങ്ങി കഴിഞ്ഞാല്‍ പ്രധാനറോഡുകളും ഇടറോഡുകളും സമൂഹവിരുദ്ധന്മാരുടെ താവളമാണ്. കുട്ടികളെ കുറ്റകൃത്യങ്ങളിലേയ്ക്ക് തള്ളിവിടുന്ന ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസ് രാത്രികാല പട്രോളിങ് ശക്തമാക്കുകയും കടകളില്‍ പരിശോധനകള്‍ നടത്തുകയും വേണം.
കരമന -മലയിന്‍കീഴ് -കാട്ടാക്കട, തിരുവനന്തപുരം-മലയിന്‍കീഴ് -കാട്ടാക്കട എന്നീ റോഡുകളുടെ വീതിയില്ലായ്മയും റോഡിലെ കുണ്ടും കുഴികളും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നടത്തിപ്പിനായി കുഴിക്കുന്ന പലകുഴികളും വലിയ അപകടങ്ങളാണ് വിളിച്ചു വരുത്തുന്നത്. റോഡിന്റെ വീതിയില്ലായ്മയും വാഹനക്കുരുക്കും തിരക്കും, റോഡിലെ കുണ്ടും കുഴികളുമെല്ലാം അപകടങ്ങളുടെ ആക്കം കൂട്ടുന്നു.

ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആവശ്യങ്ങളും, ആശയങ്ങളും പ്രശ്‌നങ്ങളുമെല്ലാം മലയാളം ടൈംസ് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും വാര്‍ത്തയാക്കുകയും ചെയ്യും. പ്രശ്‌നപരിഹാരങ്ങളും തുടര്‍ നടപടികളും മലയാളം ടൈംസിലൂടെ പൊതുജനങ്ങളെ അറിയിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments