സുൽത്താൻ ബത്തേരി: ബത്തേരി വടക്കനാട് ആനയെ തുരത്താൻ പോയ യുവാവ് മരിച്ച നിലയിൽ. വടക്കനാട് സ്വദേശി രജീവാണ് മരിച്ചത്. കാട്ടാന ആക്രമിച്ചതെന്നാണ് സംശയം. പ്രദേശത്ത് നിന്നും ആനയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 9.30ന് വീടിനോട് സമീപം കാട്ടാനയുടെ ശബ്ദം കേട്ട് ആനയെ തുരത്താൻ പോയതായിരുന്നു രജീവ്. 12.30 ആയിട്ടും തിരിച്ചെത്താത്ത രജീവിനെ സഹോദരങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രജീവിന്റെ മൃതദേഹം കണ്ടെത്തിയ പറമ്പിൽ കാട്ടാനയുടെ കാൽപാടുകൾ ഉണ്ടായിരുന്നതായും ആനയുടെ ശബ്ദം കേട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. രജീവിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം ബത്തേരി താലൂക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയോള്ളൂ എന്ന് വനംവകുപ്പ് പറഞ്ഞു.



