ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ തയ്യാറാണെന്ന് നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ്. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കള്‍ യുനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭകാരികള്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെ താന്‍ ആദരിക്കപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണവിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം നൽകണമെന്നായിരുന്നു വിദ്യാർഥി നേതാക്കളുടെ ആവശ്യം. ‘‘രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണം. ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണ്. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാകില്ല. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ രാജ്യത്ത് സമാധാനം നീണ്ടുനിൽക്കുകയുള്ളൂ. രാജ്യത്തിനും ജനങ്ങള്‍ക്കും ആവശ്യമായ ദൗത്യം ഏറ്റെടുക്കാന്‍ തയാറാണ്. മാറ്റത്തിനു വേണ്ടിയാണ് യുവാക്കള്‍ ശബ്ദമുയര്‍ത്തിയത്. രാജ്യം വിട്ടതിലൂടെ പ്രധാനമന്ത്രി ആ ശബ്ദം കേട്ടു. ഇതു പ്രധാനപ്പെട്ടൊരു ചുവടുവയ്പ്പാണ്. അതിരുകളില്ലാത്തതാണ് യുവാക്കളുടെ ധൈര്യം. അനീതിക്കെതിരായ രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യം ലോകത്തിന് അവര്‍ കാണിച്ചുകൊടുത്തു. എനിക്ക് രാഷ്ട്രീയത്തിൽ നിന്നു വിട്ടുനില്‍ക്കാനാണ് താൽപര്യം. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ സര്‍ക്കാരിനെ നയിക്കാന്‍ തയാറാണ്’’ മുഹമ്മദ് യൂനുസ് പറഞ്ഞു.
ഇടക്കാല സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ പേരെയും ജയിൽ മോചിതരാക്കുമെന്നാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ചികിത്സാര്‍ത്ഥം പാരിസിലുള്ള മുഹമ്മദ് യൂനുസ് വൈകാതെ ബംഗ്ലദേശിലെത്തും.



