ന്യൂഡൽഹി: ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിൽ സർവകാല റെക്കോർഡ്. കനത്ത പോളിങ് തങ്ങൾക്ക് അനുകൂലമാണെന്ന് ബിജെപിയും ടിഎംസിയും ഒരുപോലെ അവകാശപ്പെടുന്നു. 29-ാം തീയതിയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടി. മുർഷിദാബാദിൽ ഹുമയൂൺ കബീറിന്റെ എജെയുപി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കുമാരഗഞ്ചിലെ ബിജെപി സ്ഥാനാർഥി സുവേന്ദു സർക്കാരിനെ തൃണമൂൽ പ്രവർത്തകർ മർദിച്ചതായി പരാതിയുണ്ട്. വോട്ടെടുപ്പ് പൂർത്തിയായതോടെ തൃണമൂൽ കോൺഗ്രസ് വിജയമുറപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടു. എന്നാൽ ബംഗാളിലെ റെക്കോർഡ് പോളിങ് ഭരണമാറ്റത്തിനുള്ള ജനവിധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇതിന് മുൻപ് ബംഗാൾ ബൂത്തിലേക്ക് ഒഴുകിയെത്തി വോട്ട് ചെയ്തത് സിപിഎമ്മിനെ ഭരണത്തിൽ നിന്ന് പുറത്താക്കാനായിരുന്നു. 2011-ലെ 84.7 ശതമാനം വോട്ടിൽ ഒലിച്ചു പോയത് 34 വർഷം നീണ്ട ഇടത് ഭരണം. അതിനേക്കാൾ ഉയരത്തിൽ പോളിങ് നിരക്ക് വർധിച്ചതിനു പിന്നിൽ ഭരണ മാറ്റമാണെന്ന് ബിജെപിയും എസ്ഐആർ രോഷമാണെന്ന് ടിഎംസിയും ഒരേപോലെ അവകാശപ്പെടുന്നു. 11 ലക്ഷത്തോളംപേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതിനാൽ മുൻകാല വോട്ടിങ് തന്നെയാണോ എന്നതും തിരിച്ചറിഞ്ഞിട്ടില്ല. ബിജെപിക്ക് ശക്തമായ വോട്ടുള്ള ഉത്തര ബംഗാളിൽ 100 സീറ്റ് എങ്കിലും ലഭിച്ചിക്കണം, അല്ലാത്ത പക്ഷം മുന്നേറാനാവില്ല. ടിഎംസിയുടെ ശക്തികേന്ദ്രങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.



