കുറവിലങ്ങാട്: ജയ്ഗിരി ഇടവകാംഗം ഫാ. ജോഷി വലിയകുളത്തിനെ അക്രമിച്ചതിൽ പ്രതിഷേധമറിയിച്ച് ജയ്ഗിരി ക്രിസ്തുരാജ ഇടവക. ഒഡീഷയിലാണ് അകാരണമായി മലയാളി വൈദികനായ ഫാ. ജോഷി വലിയകുളത്തിനെ മർദ്ദിച്ചത്. ഒഡീഷയിലെ ബെർഹാംപൂർ ജൂബ ഇടവകയിൽ വികാരിയായി സേവനം ചെയ്യുകയാണ് ഫാ. ജോഷി വലിയകുളം. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
വികാരി ഫാ. തോമസ് മലയിൽപുത്തൻപുരയുടെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് ഇടവക പ്രതിഷേധമറിയിച്ചത്. സെക്രട്ടറി ഡെമിനിക് സാവിയോ പ്രമേയം അവതരിപ്പിച്ചു. അകാരണമായി നടത്തിയ അക്രമണം കരുതിക്കൂട്ടിയുള്ളതാണെന്ന് യോഗം ആരോപിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും പാവങ്ങളുടേയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മിഷനറിമാരെ അക്രമിക്കുന്ന മതമൗലിക വാദികളുടെ പ്രവർത്തനം ആവർത്തിക്കപ്പെടരുതെന്ന് യോഗം മുന്നറിയിപ്പ് നൽകി. മതിയായ അന്വേഷണത്തിന് നിർദ്ദേശം നൽകാൻ കേരള സർക്കാരും നടപടികൾക്ക് നേതൃത്വം നൽകാൻ ഒഡീഷ സർക്കാരും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.



