ദുബൈ: സംസ്ഥാന സര്‍ക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകമെമ്പാടുമുളള മലയാളി പ്രവാസികൾക്കായി ഏർപ്പെടുത്തിയ വിവിധ ഐ.ഡി കാർഡുകളുടെ സേവനങ്ങള്‍ സംബന്ധിച്ച് പ്രചാരണ കാമ്പയിന് ജൂലൈ ഒന്നു മുതൽ തുടക്കമായി. 31വരെ നടക്കുന്ന കാമ്പയിനിലൂടെ പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഐ.ഡി കാർഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (എൻ.പി.ആർ.ഐ) എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കും. ഐ.ഡി കാർഡ് എടുത്തവര്‍ക്കുളള സംശയങ്ങൾ ദൂരീകരിക്കാനും കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം. വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18നും 70നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് പ്രവാസി ഐ.ഡി കാർഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് സേവനങ്ങൾ, വിദേശപഠനത്തിന് പ്രവേശനനടപടികൾ പൂർത്തിയാക്കിയവര്‍ക്കും നിലവിൽ വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികൾക്ക് സ്റ്റുഡന്റ് ഐ.ഡി കാർഡും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ രണ്ടു വർഷമായി താമസിച്ച് അല്ലെങ്കിൽ ജോലിചെയ്തുവരുന്ന പ്രവാസി മലയാളികൾക്ക് എൻ.ആർ.കെ ഐ.ഡി കാർഡും ലഭിക്കും. ഐ.ഡി കാര്‍ഡുകള്‍ക്ക് മൂന്നു വര്‍ഷവും നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറന്‍സിന് ഒരു വര്‍ഷവുമാണ് കാലാവധി. അപകടമരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെയും അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുമുളള ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. എന്‍.ആര്.ഐ സീറ്റിലേക്കുളള പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളിൽ ഒന്നായി നോര്‍ക്ക പ്രവാസി ഐ.ഡി കാര്‍ഡ് പ്രയോജനപ്പെടുത്താം. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റായ www.norkaroots.kerala.gov.in വഴി അപേക്ഷിക്കാം.