കൊച്ചി: പുത്തൻ പ്രതീക്ഷകളോടെ 2025നെ വരവേറ്റ് ലോകം. രാജ്യമെമ്പാടും വർണാഭമായ ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖർ ജനങ്ങൾക്ക് പുതുവർഷ ആശംസകൾ നേർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ പുതുവത്സര ആശംസകൾ നേർന്നു. ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ആഘോഷങ്ങളില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുത്തു.കൊച്ചിയില്‍ ഗാലാ ഡി ഫോര്‍ട്ട്കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് സ്ഥാപിച്ച 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചു. ഫോര്‍ട്ട് കൊച്ചിയിലേക്ക് വന്‍ജനമാണ് ഒഴുകിയെത്തിയത്. കോഴിക്കോട് ബീച്ച്, നഗരത്തിലെ മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഗീത പരിപാടികളും ഒരുക്കിയിരുന്നു. പുതുവത്സരദിനമെന്നത് നമ്മളെ സംബന്ധിച്ച് കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണ്.
ജാതിമതവര്‍ഗ ഭേദമെന്യേ എല്ലാവരും ഒത്തൊരുമിക്കുന്നുവെന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിവസം പകരുന്ന മഹത്തായ സന്ദേശവും. ഒറ്റക്കെട്ടായി നിന്ന് നാളെയെ പ്രകാശപൂരിതമാക്കാനുള്ള ഊര്‍ജവും പ്രചോദനവും 2025 നമുക്ക് നല്‍കട്ടെയെന്നാണ് മുഖ്യമന്ത്രി ആശംസിച്ചത്.
ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയത് പസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ്. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപാണ് കിരിബാത്തി. വെടിക്കെട്ടിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെയായിരുന്നു കിരിബാത്തി ദ്വീപുകാര്‍ പുതുവത്സരത്തെ വരവേറ്റത്. കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാന്‍ഡ്, ടോകെലൗ, ടോംഗ എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു.



