ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രിയും പി ടി ഐ പാർട്ടി ചെയർമാനുമായ ഇമ്രാന്‍ ഖാന്റെ ജയില്‍മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം വന്‍സംഘർഷത്തിലേക്ക്. പി ടി ഐ പ്രവർത്തകരെ നേരിടാന്‍ പാകിസ്താന്‍ പട്ടാളം രംഗത്ത് ഇറങ്ങുകയും പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇസ്ലാമാബാദിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് സൈന്യം കടന്നത്. അതിനിടെ ‘അവസാനം വരെ പോരാടുക’ തൻ്റെ അനുയായികളോട് ആഹ്വാനം ചെയ്തുകൊണ്ട് ഇമ്രാന്‍ ഖാനും രംഗത്ത് വന്നു. സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച പ്രതിഷേധക്കാരോട് സമാധാനത്തോടെയും ഐക്യത്തോടെയും തുടരണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ പോരാട്ടം പാകിസ്ഥാൻ്റെ “അതിജീവനത്തിനും യഥാർത്ഥ സ്വാതന്ത്ര്യത്തിനും” വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാരെ നേരിടാന്‍ ആദ്യം പൊലീസുകാരായിരുന്നു രംഗത്ത് ഇറങ്ങിയത്. പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തില്‍ നാല് പൊലിസുകാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രതിഷേധക്കാരെ നേരിടാന്‍ പട്ടാളത്തെ രംഗത്തിറക്കയിത്. 245-ാം വകുപ്പ് പ്രകാരമാണ് പ്രതിഷേധക്കാരെ കണ്ടാല്‍ വെടിവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. പുറത്തുനിന്നുള്ള ആക്രമണം, യുദ്ധഭീഷണി തുടങ്ങിയ സാഹചര്യങ്ങളിൽ പാകിസ്താനെ സംരക്ഷിക്കാന്‍ സായുധസേനയ്ക്ക് അനുമതി നല്‍കുന്നതാണ് ഈ വകുപ്പ്.
സുപ്രീംകോടതിയുടെ നിയമനത്തിലും കാലാവധിയിലും മാറ്റങ്ങള്‍ നിർദേശിക്കുന്ന 23-ാം ഭരണഘടന ഭേദഗതി പിന്‍വലിക്കുക, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ കൃത്രിമത്വം തിരുത്തുക, ഇമ്രാന്‍ ഖാന്‍ അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പതിനായിരക്കണക്കിന് വരുന്ന പി ടി ഐ പ്രവർത്തകർ ഇസ്ലാമാബാദ് ലക്ഷ്യമിട്ടുകൊണ്ട് പ്രകടനം ആരംഭിച്ചത്. സംഘർഷം വ്യാപിച്ചതോടെ പി ടി ഐയുമായി കൂടുതല്‍ ചർച്ചകള്‍ നടത്താനുള്ള സാധ്യതകള്‍ സർക്കാർ തള്ളിക്കളയുകയും ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്റ ബീബി സംഘർഷത്തിന് ആസൂത്രണം ചെയ്തതായി ആരോപിക്കുകയും ചെയ്തു. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ജീവഹാനിക്കും സാമ്പത്തിക നാശനഷ്ടങ്ങള്‍ക്കും കാരണം ഒരുവ്യക്തിയാണ്. ഈ കുഴപ്പത്തിന് അവൾ പൂർണ്ണമായും ഉത്തരവാദിയാണ്.’ ബുഷ്റ ബീബിയെ ഉദ്ധരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ചൊവ്വാഴ്ച വൈകുന്നേരം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒമ്പത് മാസത്തെ തടവിന് ശേഷം അടുത്തിടെ ജയിൽ മോചിതനായ ബുഷ്റ ബീബിയുടെ നേതൃത്വത്തില്‍ പ ടി ഐ വാഹനം വ്യൂഹം ഞായറാഴ്ച വടക്കുപടിഞ്ഞാറൻ പ്രദേശത്ത് പിടിഐ നിയന്ത്രണത്തിലുള്ള പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ നിന്ന് ഇസ്ലാമാബാദ് ലക്ഷ്യമാക്കി പുറപ്പെടുകയായിരുന്നു. നിരവധി തടസ്സങ്ങള്‍ നേരിട്ടെങ്കിലും ചൊവ്വാഴ്ച രാവിലെ നൂറുകണക്കിന് പി ടി ഐ അനുഭാവികൾ ഇസ്ലാമാബാദിലെ അതീവ സുരക്ഷാ മേഖലയായ റെഡ് സോണിലെ ഡി-ചൗക്ക് വരെയെത്തുകയായിരുന്നു.