ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല. അതേസമയം ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി എൽപിജി ടാങ്കറുകൾ ഇന്ന് ഇന്ത്യയിൽ എത്തും. ഇന്ധനവിതരണം അടക്കം പ്രതിസന്ധികൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം വിലയിരുത്തും. വൈകിട്ട് ഓൺലൈൻ വഴിയാണ് മുഖ്യമന്ത്രിമാരുമായി നരേന്ദ്ര മോദി സംസാരിക്കുന്നത്. അതാത് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രിമാർ യോഗത്തിൽ വിശദീകരിക്കും. കേരളമടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല. ഈ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരും.നിലവിലെ പ്രതിസന്ധി നേരിടാൻ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ഇരു സഭകളിലും അറിയിച്ചിരുന്നു. അതേസമയം ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും. 92000ത്തിൽ അധികം മെട്രിക്ടൺ എൽപിജിയുമായി ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ കപ്പലുകളാണ് ഗുജറാത്ത് തീരത്ത് എത്തുന്നത്. ഹോർമോസ് കടലിടുക്ക് താണ്ടിയ അപ്പോളോ ഓഷ്യൻ കപ്പൽ ഇന്നലെ മംഗലാപുരത്ത് എത്തിയിരുന്നു. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും കടുത്ത ആശങ്കയിലാണ് ജനങ്ങൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ധന വില വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ ആവില്ലെന്ന നിലപാടിലാണ് ഇന്ധന കമ്പനികൾ.



