തൊടുപുഴ: കഴിഞ്ഞ ആറ് വർഷമായി, കുട്ടികൾക്ക് മലയാള ഭാഷയിൽ അടിത്തറയുണ്ടാക്കാൻ പഴയ കാലത്തെ നിലത്തെഴുത്തു കളരി വിജയകരമായി നടത്തുന്ന ഒരു സ്കൂൾ. അടിമാലിയിലെ വിവേകാനന്ദ വിദ്യാസദൻ സ്കൂളിലാണ് മണലിലും പനയോലയിലും എഴുതി മലയാളം ഭാഷ പഠിപ്പിക്കുന്നത്. അടിമാലി വിദ്യാഭ്യാസ ഉപജില്ലയ്ക്കു കീഴിലുള്ള അൺ എയ്ഡഡ് ഹൈസ്കൂളാണ് വിവേകാനന്ദ വിദ്യാസദൻ. 1979ലാണ് സ്കൂൾ സ്ഥാപിതമായത്.
2019ലാണ് നിലത്തെഴുത്ത് കളരി ആരംഭിക്കുന്നത്. അന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ് കളരി ഉദ്ഘാടനം ചെയ്തത്. അതേ വർഷം തന്നെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാള പഠനത്തിന്റെ ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം തന്റെ കവിതകൾ സ്കൂൾ പാഠ്യപദ്ധയിൽ നിന്നു പിൻവലിക്കണമെന്നു അധികാരികളോടു അഭ്യർഥിച്ചതെന്നു സ്കൂൾ മാനേജർ ശ്രീകാന്ത് പി പറഞ്ഞു.’ചുള്ളിക്കാട് ഇക്കാര്യം ചൂണ്ടിക്കാട്ടും മുൻപു തന്നെ ഞങ്ങൾക്ക് അതു മനസിലായിരുന്നു. മലയാളം അധ്യാപക തസ്തികയിലേക്ക് അഭിമുഖത്തിനു ക്ഷണിച്ച ഉദ്യോഗാർഥികളുടെ ഭാഷയെക്കുറിച്ചുള്ള അടിസ്ഥാന അറിവില്ലായ്മ പ്രകടമായി തന്നെ ഞങ്ങൾക്കു മനസിലാക്കാൻ സാധിച്ചു. ഇതേ തുടർന്നു എന്റെ പിതാവാണ് കുട്ടികൾക്കു ചെറുപ്പത്തിൽ തന്നെ ഭാഷാ അടിത്തറ നൽകുന്നതിനായി നിലത്തെഴുത്തു കളരി ആരംഭിക്കുക എന്ന ആശയം മുന്നോട്ടു വച്ചത്.’ ‘നിലത്തെഴുത്തു പഠിപ്പിക്കുന്നവർ പരമ്പരാഗതമായി ‘ആശാൻ’, ‘ആശാട്ടി’ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. എന്നാൽ അത്തരം അധ്യാപകർ ഇന്നില്ല. ഇപ്പോൾ മലയാള ഭാഷയിൽ നല്ല പ്രാവീണ്യമുള്ള ബിരുദാന്തര ബിരുദമുള്ള അധ്യാപകനെയാണ് കളരിയിൽ ഞങ്ങൾ നിയമിച്ചിരിക്കുന്നത്.’