മലപ്പുറം: ആദൃ കാലങ്ങളിൽ കൃഷിയും പഠനവും കളിയും ഒന്നിച്ചായിരുന്നു. കുട്ടികൾ അവരുടെ താല്പര്യം അനുസരിച്ച് ഓരോന്നിലും മികവ് നേടി. പഠനത്തിൽ മികവ് നേടിയെടുത്ത കുട്ടികൾ ജോലികളിൽ പ്രവേശിച്ചു. ഒപ്പം കൃഷിയും കൂടെ കൂട്ടി. കൃഷിയുമായി ബന്ധപ്പെട്ട ജീവിതമായിരുന്നു മലയാളികളുടേത്. ആധുനിക ജീവിതശൈലി മൂലം കൃഷിയെ സമൂഹം അവഗണിച്ചു. കർഷകരെ മുൻനിരയിൽ നിന്ന് അകറ്റി. അതോടെ രോഗങ്ങളും ആശുപത്രികളും കൂണുപോലെ വളർന്നു. രാജൃത്ത് മറ്റ് സംസ്ഥാനങ്ങളിൽ കാണാൻ കഴിയാത്ത വിധം ഇവിടെ ആശുപത്രികൾ വരുകയാണ്. ഇതിനെ നിയന്ത്രിച്ച് ആരോഗ്യ പൂർണമായ പഴയകാല കാർഷിക പഠന രീതി ആരംഭിച്ചിരിക്കുകയാണ് മലപ്പുറത്തെ ഒരു സ്കൂൾ. ഇവിടെ പാടത്തിറങ്ങി കൃഷി ചെയ്യുക എന്നത് കുട്ടികൾക്ക് ഹരമായി മാറിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാളക്കുളം സ്കൂൾ വിദ്യാർത്ഥികൾ ആണ് പഠനത്തോടൊപ്പം പാടത്തിറങ്ങി അരിയും അവിലും മുടങ്ങാതെ വിപണിയിൽ എത്തിക്കുന്നത്. അധ്യാപകരും നാട്ടിലെ കാർഷിക താല്പര്യമുള്ള യുവജനങ്ങളും ഇവർക്ക് സഹായവും പ്രോത്സാഹനവും നൽകിവരുന്നു. ഇതിലൂടെ പ്രകൃതി സേവനവും സാമൂഹ്യ കടപ്പാടും വളർത്തിയെടുക്കാനും ആരോഗ്യം സംരക്ഷിക്കാനും പഠനത്തിൽ മികവ് കൈവരിക്കാനും കഴിയുന്നു. കെ എച്ച് എം സ്കൂളിലെ ദേശീയ ഹരിത സേന ആൻറ് ഫോറസ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൺഡേ ഫാമിംഗ് പദ്ധതിയിലാണ് കൃഷി. ഞായറാഴ്ചകളിലും ഒഴിവ് ദിവസങ്ങളിലും കുട്ടികൾ വയലിലെത്തി കൃഷി ചെയ്യുന്നു.
ക്ലബ്ബിൽ ഉള്ള 250 കുട്ടികളാണ് മൂന്നേക്കറോളം വരുന്ന വയൽ പാട്ടത്തിന് എടുത്ത് കൃഷി ചെയ്തുവരുന്നത്. 2015 ൽ ആരംഭിച്ചതാണ് നെൽകൃഷി. ഇതിലൂടെ ഉത്പാദിപ്പിക്കുന്ന അരിയും അവിലും കതിർമണി എന്ന ലേബലിൽ ആണ് വിൽക്കുന്നത്. കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് കൃഷിയുടെ മേൽനോട്ടം നിയന്ത്രിക്കുന്നത്. മികച്ച ഗ്രൂപ്പുകൾക്ക് സമ്മാനങ്ങളും നൽകുന്നുണ്ട്.