അമേരിക്കയിൽ നോറോ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. നവംബർ അവസാന ആഴ്ച്ച 69 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഡിസംബർ ആദ്യവാരത്തോടെ ഇത് 91 ആയി ഉയർന്നു. ഇതോടെ ഇപ്പോൾ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. രോഗവ്യാപനം തടയാൻ ജനങ്ങൾ ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നാണ് നിർദേശം.
എന്താണ് നോറോവൈറസ്?
ഛർദ്ദിക്കും വയറിളക്കത്തിനും കാരണമാകുന്ന ഒരു പകർച്ചവ്യാധി വൈറസാണ് നോറോവൈറസ്. ഇതിനെ സ്റ്റൊമക് ഫ്ലു, സ്റ്റൊമക് ബഗ് എന്നിങ്ങനെയും വിളിക്കാറുണ്ട്. ഈ വൈറസ് ഒരു സാധാരണ ഇൻഫ്ലുവൻസയുമായി ബന്ധപ്പെട്ടതല്ലെങ്കിലും, ഇത് ആമാശയത്തിലോ കുടലിലോ ഉണ്ടാകുന്ന നിശിത ഗ്യാസ്ട്രോഎൻറൈറ്റിസ് എന്ന രോഗത്തിലേക്ക് നയിക്കും എന്നതാണ് പ്രത്യേകത.യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഭക്ഷ്യജന്യ രോഗങ്ങളുടെ പ്രധാന കാരണം ഈ വൈറസ് ആണെന്നാണ് സിഡിസിയുടെ കണക്കുകൾ പറയുന്നത്.
പ്രധാന രോഗ ലക്ഷണങ്ങൾ
പനി, വയറുവേദന, ഛർദി, തലവേദന, ശരീര വേദന, വയറിളക്കം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ
മുൻകരുതലുകൾ
കൈ നിരന്തരം കഴുകുക, പഴം, പച്ചക്കറികൾ എന്നിവ വൃത്തിയായി കഴുകുക, തുണികൾ ചൂട് വെള്ളത്തിൽ കഴുകുക, രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് അവസാനിപ്പിക്കുക, സ്വയം ചികിത്സ അരുത്.