കോഴിക്കോട്: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം വിശാല സംസ്ഥാന സമിതി. പാർട്ടിയുടേത് എന്ത് നേതൃത്വമാണെന്ന് യോഗത്തിൽ പ്രതിനിധികൾ ചോദിച്ചു. സിപിഎം-ബിജെപി ഡീൽ ആരോപണം പ്രതിരോധിക്കുന്നതിൽ നേതൃത്വം പൂർണ പരാജയമാണെന്നും വിമർശനമുണ്ടായി. സാമുദായിക സംഘടനകളോടുള്ള സമീപനത്തിൽ വ്യക്തതയില്ലായിരുന്നെന്നും യോഗം വിമർശിച്ചു.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് സ്വീകരിച്ച സമീപനത്തിലും നേതൃത്വത്തിനെതിരെ കടന്നാക്രമണമുണ്ടായി. വെള്ളാപ്പള്ളിയെ ചുമന്നത് പാർട്ടിക്ക് നാണക്കേടായെന്നായിരുന്നു വിമർശനം. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. സംസ്ഥാന നേതൃത്വത്തിന്റെ ഗുരുതര വീഴ്ചകളും ജില്ലാ കമ്മിറ്റികൾ എടുത്തുകാട്ടി. നേതൃത്വത്തിൻ്റെ നിർദേശങ്ങൾ അവഗണിച്ചായിരുന്നു വിമർശനം.മുസ്ലിംലീഗിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്. ലീഗിന് വർഗീയ മുഖമാണുള്ളതെന്നും സമുദായ പാർട്ടിയെന്ന് സ്വയം പറയുന്ന ലീഗ് വർഗീയ താൽപ്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നുമാണ് വിമർശനം. വീടുകൾ തോറും കയറി മുസ്ലിംലീഗ് വർഗീയ പ്രചാരണം നടത്തി. ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും അവർ ഏറ്റുപിടിച്ചു. സിപിഎമ്മിന് മതവിരോധമുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയ ലീഗ്, അധികാരത്തിലെത്താൻ ഇത്തരം വർഗീയ നീക്കങ്ങളെയാണ് യുഡിഎഫിലൂടെ ഉപയോഗിച്ചതെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു.പിഎംശ്രീ, എം.ആർ.അജിത് കുമാർ വിഷയങ്ങൾ പാർട്ടിക്കും സർക്കാരിനും വലിയ പ്രതിസന്ധി ഉണ്ടാക്കിയെന്നും പ്രതിനിധികൾ വിമർശിച്ചു. തോൽവിയുടെ കാരണങ്ങൾ കണ്ടെത്തുക മാത്രമല്ല ചെയ്യേണ്ടത്. അതിൽനിന്ന് തിരിച്ചുവരാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും വിശാല സംസ്ഥാന സമിതിയിൽ അഭിപ്രായം ഉയർന്നു. അതേസമയം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നവംബറിന് മുമ്പ് പാർട്ടിക്ക് മുമ്പിൽ സ്വത്ത് വെളിപ്പെടുത്തണമെന്നും നേതൃത്വം നിർദേശിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ഏരിയ കമ്മിറ്റി അംഗങ്ങൾക്കും ഇത് ബാധകമാണ്. അംഗത്വം പുതുക്കുമ്പോൾ സ്വത്തിൽ പാർട്ടി പരിശോധന നടത്തും. നേതാക്കൾ വായ്പ എടുക്കുമ്പോൾ മുൻകൂട്ടി പാർട്ടിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.

