Monday, April 20, 2026
No menu items!
Homeവാർത്തകൾനാവിക ഉപരോധം ലംഘിച്ചു എന്നാരോപിച്ച് ഇറാന്റെ കപ്പൽ പിടിച്ചെടുത്തതായി ട്രംപ്

നാവിക ഉപരോധം ലംഘിച്ചു എന്നാരോപിച്ച് ഇറാന്റെ കപ്പൽ പിടിച്ചെടുത്തതായി ട്രംപ്

വാഷിങ്ടണ്‍ ഡിസി: നാവിക ഉപരോധം ലംഘിച്ചു എന്നാരോപിച്ച് ഇറാന്റെ കപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോർമുസ് കപ്പൽ പാതക്ക് സമീപത്ത് നിന്നാണ് കപ്പൽ പിടിച്ചെടുത്തതെന്നും ട്രംപ് അറിയിച്ചു. ഇസ്‌ലാമാബാദ് ചർച്ചക്ക് സംഘത്തെ അയക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎസ് നടപടി. ചർച്ച ബഹിഷ്കരിക്കാൻ കാരണമായി നാലിന പ്രശ്നങ്ങളും ഇറാൻ മുന്നോട്ട് വെച്ചു. അമേരിക്കയുടെ അതിരുകടന്ന ആവശ്യങ്ങൾ, യാഥാർഥ്യവുമായി പൊരുത്തപ്പെടാത്ത പ്രതീക്ഷകൾ, യുഎസിന്റെ വിരുദ്ധ നിലപാടുകൾ, ഇറാനെതിരായ നാവിക ഉപരോധം എന്നിവയാണിവ. ദേശീയ താൽപര്യങ്ങൾക്ക് നിരക്കാത്ത ഒരു ഉപാധിയും സ്വീകാര്യമല്ലെന്ന് ഇറാൻ പാർലമെന്റ് സുരക്ഷാ സമിതി മേധാവിയും പറഞ്ഞു. കരാറിന് തയാറായില്ലെങ്കിൽ ഇറാനെ ചുട്ടെരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന് ലഭിക്കുന്ന അവസാന അവസരം ആയിരിക്കും ഇതെന്നും ട്രംപ് ഓർമിപ്പിച്ചു. യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫും വൈറ്റ് ഹൗസ് ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാരേദ് ഖുഷ്ണറും ചർച്ചക്ക് ഇസ്‌ലാമാബാൽ എത്തും. നിലവിലെ വെടിനിർത്തൽ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, അത് രണ്ടാഴ്ച കൂടി നീട്ടുന്ന കാര്യവും പ്രതിസന്ധിയിലാണ്. പാക് പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചെങ്കിലും നിലപാടിൽ മാറ്റമില്ല. ഹോർമുസ് കടലിടുക്ക് തങ്ങളുടെ തന്നെ അധീനതയിൽ തുടരുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. രണ്ടാംവട്ട സമാധാന ചര്‍ച്ചക്കായി ഇന്ന് യുഎസ് പ്രതിനിധികള്‍ പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലെത്തുമെന്നും തങ്ങള്‍ മുന്നോട്ടുവെക്കുന്ന കരാര്‍ സ്വീകരിച്ചില്ലെങ്കില്‍ ഇറാനിലെ എല്ലാ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്നുമായിരുന്നു ട്രംപിൻ്റെ ഭീഷണി. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തത് വെടിനിര്‍ത്തല്‍ കരാറിന്റെ ഗുരുതരമായ ലംഘനമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് ട്രംപിന്റെ ഭീഷണി. ഇറാന്‍ ഇന്നലെ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. അത് വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണ്ണമായ ലംഘനമാണ്. ഫ്രാന്‍സിന്റെയും യുകെയുടെയും കപ്പലിനെ ലക്ഷ്യമാക്കിയാണ് വെടിയുതിര്‍ത്തത്. അത് അത്ര നല്ല കാര്യമല്ല. യുഎസ് പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി ഇസ്‌ലാമാബാദിലേക്ക് പോകുകയാണ്. അവര്‍ നാളെ വൈകീട്ട് അവിടെ എത്തും. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ അടുത്തിടെ പ്രഖ്യാപിച്ചു. ഞങ്ങള്‍ നേരത്തെ അടച്ച കടലിടുക്ക് അവര്‍ വീണ്ടും അടച്ചത് അതിശയമാണ്. അവര്‍ അറിയാതെ തന്നെ ഞങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഹോര്‍മുസ് അടച്ചതിന്റെ നഷ്ടം അവര്‍ക്കാണ്. ദിവസവും 500 മില്യണ്‍ ഡോളറാണ് ഇറാന് നഷ്ടം. അമേരിക്കക്ക് ഒന്നും നഷ്ടമില്ല. നിരവധി കപ്പലുകള്‍ ഇപ്പോള്‍ ചരക്കുകള്‍ നിറക്കാന്‍ അമേരിക്കയിലെ ടെക്‌സസ്, ലൂസിയാന, അലാസ്‌ക എന്നിവിടങ്ങളിലേക്ക് പോകുകയാണ്. ‘കടുപ്പക്കാരായ’ ഐആര്‍ജിസിയുടെ ശ്രമത്തിന്റെ ഫലമാണിത്. ഞങ്ങള്‍ ഇറാന് നീതിയുക്തവും യുക്തിസഹവുമായ ഒരു കരാര്‍ വാഗ്ദാനം ചെയ്യുന്നു. അവര്‍ അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍, ഇറാനിലെ എല്ലാ വൈദ്യുതി നിലയങ്ങളും പാലങ്ങളും യുഎസ് തകര്‍ക്കും. ഇനി സൗമ്യതയില്ല. അവരെ വേഗത്തില്‍ വീഴ്ത്താനാകും. കരാര്‍ സ്വീകരിക്കാത്ത പക്ഷം ഇറാനില്‍ വേണ്ടത് ചെയ്യുന്നത് ഞാന്‍ ബഹുമതിയായി കാണും. കഴിഞ്ഞ 47 വര്‍ഷമായി മറ്റു പ്രസിഡന്റുമാര്‍ ചെയ്യേണ്ടിയിരുന്ന കാര്യമാണത്. ഇറാന്റെ കൊലപാതക യന്ത്രം അവസാനിപ്പിക്കേണ്ട സമയമായി’ -സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് എഴുതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments