കുറവിലങ്ങാട്: കുറവിലങ്ങാട് മുത്തിയമ്മയുടെ മധ്യസ്ഥത തേടി തീർത്ഥാടക സഹസ്രങ്ങൾ. ദൈവമാതാവിന്റെ ജനനതിരുനാളിന് ഒരു ദിനം മാത്രം ബാക്കി നിൽക്കെ ഇന്നലെ ഇടമുറിയാത്ത തീർത്ഥാടക പ്രവാഹമായിരുന്നു മാതൃസവിധത്തിലേക്ക്.
രത്നഗിരി സെന്റ് തോമസ് ഇടവകാംഗങ്ങളുടേതായിരുന്നു ഇന്നലെ ആദ്യത്തെ തീർത്ഥാടനം. പത്ത്കിലോമീറ്റർ ദൂരം കാൽനടയായാണ് അഞ്ഞൂറോളം വരുന്ന രത്നഗിരി തീർത്ഥാടകർ എത്തിയത്. ചെമ്മഞ്ഞ കൊടികളും ബലൂണുകളുമായി വർണാഭമായാണ് രത്നഗിരി ഇടവക റാലി നടത്തിയത്. അസി.വികാരി ഫാ. മാത്യു കണിയാംപടി വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.
രത്നഗിരി ഇടവകയ്ക്ക് പിന്നാലെ എസ്എംവൈഎം പാലാ രൂപത കമ്മിറ്റിയുടെ തീർത്ഥാടനമെത്തി. പകലോമറ്റം തറവാട് പള്ളിയിൽ നിന്നാണ് ജപമാല റാലി ആരംഭിച്ചത്. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, മേഖല ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ, രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, സെക്രട്ടറി റോബിൻ ടി. ജോസ് താന്നിമല, ബിയോ, എബിൻ തോമസ്, ഫൊറോന പ്രസിഡന്റ് ജോർജ് കുര്യൻ, റിറ്റോ സാബു, യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റിയൻ തോമസ് എന്നിവർ നേതൃത്വം നൽകി.
ജീസസ് യൂത്ത് പാലാ സോണിന്റേയും കുറവിലങ്ങാട് ഫാമിലി സ്ട്രീമിന്റെയും നേതൃത്വത്തിലായിരുന്നു തീർത്ഥാടനം. സോൺ ഡയറക്ടർ ഫാ. മാത്യു എണ്ണയ്ക്കാപ്പള്ളിൽ, ഫാ. ജയിംസ് ആണ്ടാശ്ശേരിൽ, ഫാ. ലിബിൻ പാലയ്ക്കതടത്തിൽ, രൂപത ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
തീർത്ഥാടകരെ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി.വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലിയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, കൈക്കാരന്മാർ, പള്ളിയോഗാംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. മുത്തിയമ്മയുടെ തിരുസ്വരൂപം തീർത്ഥാടക സംഘങ്ങൾക്ക് സമ്മാനിച്ചു.



