ന്യൂഡൽഹി :കേരളത്തിലെ വിവിധ ജില്ലകളിൽ ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻഗഡ്കരി. ഗോവയിലുള്ള മന്ത്രി ഡൽഹിയിൽ എത്തിയാൽ ഉടൻ യോഗം ചേരും. റോഡ് നിർമാണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കും. സംഭവിച്ച വീഴ്ച്ചകൾ, സ്വീകരിച്ചിട്ടുള്ള നടപടികൾ, ഭാവിയിൽ വേണ്ട മുൻകരുതലുകൾ എന്നിവ വിശദീകരിക്കുന്ന റിപ്പോർട്ടുകൾ സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ഇതിനുശേഷം കരാർ കമ്പനികൾക്കും ഉദ്യോഗസ്ഥർക്കും എതിരെ കൂടുതൽ നടപടി ഉണ്ടായേക്കും. അതേസമയം, കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ പുറപ്പെടുവിക്കാനും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഭൂമിശാസ്ത്രം, കാലാവസ്ഥ സവിശേഷതകൾകൂടി പരിഗണിച്ചുള്ള നിർമാണരീതിക്ക് ഊന്നൽ നൽകുന്നതാകും മാർഗരേഖ. ദേശീയപാത 66ലെ നിർമാണത്തിൽ ഗുരുതരവീഴ്ച്ചകൾ വരുത്തിയ കരാർകമ്പനിയെയും കൺസൾട്ടൻസിയെയും
കേന്ദ്രം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പദ്ധതിയുടെ പ്രോജക്ട് മാനേജർ, ടീംലീഡർ എന്നിവരെ സസ്പെൻഡും ചെയ്തു. ദേശീയപാതയിലെ നിർമാണപ്രശ്നങ്ങളും പരാതികളും പരിശോധിക്കാൻ വിദഗ്ധസമിതിയും രൂപീകരിച്ചു. ദേശീയപാതയിലെ പ്രശ്നങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.