ഹൈദരാബാദ്: തെലങ്കാന നാഗർകുർണൂൽ ജില്ലയിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിലെ തുരങ്കമിടിഞ്ഞ് കുടുങ്ങിയ എട്ട് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഗുർപ്രീത് സിംഗ് എന്ന തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന് രണ്ടാഴ്ച്ചയ്ക്കുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കേരളത്തിൽ നിന്നെത്തിച്ച രണ്ട് കഡാവർ നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയെ തുടർന്നായിരുന്നു കണ്ടെത്തൽ.
ഗുർപ്രീത് സിംഗിന്റെ മരണത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ജലസേചന മന്ത്രി എൻ ഉത്തം കുമാർ റെഡ്ഡിയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു.
അപകടസ്ഥലത്തുനിന്നും നൂറ് മീറ്റർമാറി ബോറിങ് മെഷിനിൽ കുടുങ്ങിയ നിലയിലാണ് ഗുർപ്രീതിന്റെ വലതുകൈയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. മെഷീൻ മുറിച്ച് മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു. മൃതദേഹം നാഗർകുർനൂളിലെ ആശുപ്രതിയിലേക്ക് മാറ്റി.ടണലിൽ മറ്റൊരിടത്തും മൃതദേഹത്തിന്റെ സാന്നിധ്യം നായകൾ തിരിച്ചറിഞ്ഞിരുന്നു. ഇവിടെയും പരിശോധന നടക്കുന്നുണ്ട്. അപകടം നടന്ന ഫെബ്രുവരി 22 മുതൽ സൈന്യത്തിന്റെയും ദുരന്തനിവാരണസേനയുടെയും 300 രക്ഷാപ്രവർത്തകർ തുരങ്കത്തിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു.
അതേസമയം, ഭാഗികമായി തകർന്ന തുരങ്കത്തിനുള്ളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി മാർച്ച് 11 മുതൽ റോബോട്ടുകളെ വിന്യസിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. തുരങ്കത്തിനുള്ളിലെ വെള്ളവും ചെളിയും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ രക്ഷാപ്രവർത്തകർക്ക് വെല്ലുവിളി ഉയർത്തുന്നതിനാലാണ് ഈ തീരുമാനം.



