തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതിന് പിന്നാലെ തൃശൂർ പൂരം ചടങ്ങുകള്‍ മാത്രമാക്കി നടത്തുന്നത് ആലോചനയിൽ. വെടിക്കെട്ട് ഒഴിവാക്കിയാണ് തൃശൂർ പൂരം ചടങ്ങുകള്‍ മാത്രമാക്കി നടത്താൻ ആലോചിക്കുന്നത്. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.
അതേസമയം, വെടിക്കെട്ട് അപകടത്തിൽ 13 പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എട്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
40 പേർ വെടിക്കെട്ട് പുരയിൽ ജോലി ചെയ്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് ഇരുപതിനാണ് നാടിനെ തടുക്കിയ വലിയ ദുരന്തമുണ്ടായത്. മുണ്ടത്തിക്കോട് പാടത്തിന് നടുവിൽ ഒറ്റപ്പെട്ട പ്രദേശത്താണ് വെടിപ്പുരകൾ നിർമ്മിച്ചിരുന്നത്. അതിനുള്ളിൽ നാൽപ്പതോളം ആൾക്കാരാണ് പടക്ക നിർമ്മാണം നടത്തിയിരുന്നത്.
ഉണക്കാൻ ഇട്ടിരുന്ന വെടിമരുന്ന് തിരകളിലാണ് ആദ്യം തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് വെടി പുരകളും നിമിഷങ്ങൾക്കകം കത്തിയമരുകയായിരുന്നു. ഉള്ളിൽ ഉണ്ടായിരുന്നവർക്ക് ഓടി രക്ഷപ്പെടാൻ പോലും സമയം ലഭിച്ചിരുന്നില്ല. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും തുടർച്ചയായ സ്ഫോടനങ്ങൾ കാരണം അവർക്ക് വെടിപ്പുരകൾക്കരികിലേക്ക് എത്താൻ കഴിഞ്ഞില്ല



