തിരുവില്വാമല: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അപേക്ഷ നൽകിയ ഗുണഭോക്താക്കൾക്കുള്ള കുടിവെള്ള വിതരണ കണക്ഷൻ നൽകുന്നത് സിപിഐഎം കോൺഗ്രസ് നേതാക്കൾ ഇടപെട്ട് നിർത്തിവപ്പിച്ചെന്ന് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ കെ പ്രകാശൻ ആരോപിച്ചു.
കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം നേരിടുന്ന വാർഡിൽ കോൺഗ്രസിന്റേയും സിപിഐഎമ്മിന്റേയും രാഷ്ട്രീയ പകപോക്കലാണ് ഈ പ്രവർത്തിയിലൂടെ വെളിവാകുന്നതെന്നും സാധാരണക്കാരുടെ വെള്ളം കുടി മുടക്കിയല്ല രാഷ്ട്രീയം കളിക്കേണ്ടതെന്നും പ്രകാശൻ ചൂണ്ടികാണിച്ചു.
എന്നാൽ ഉപ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിരിക്കെ ഒരു സർക്കാർ പദ്ധതിയുടെ ഭാഗാമായുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടതാണെന്നും അത് ജനങ്ങളെ ബോധിപ്പിച്ചിട്ടുണ്ടെന്നും സിപിഐഎം കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി. പഴയന്നൂർ പോലീസ് ഇടപെട്ടാണ് കണക്ഷൻ നൽകുന്നത് നിർത്തിവച്ചിരിക്കുന്നത്.പെരുമാറ്റ ചട്ടം ഒഴിവാകുന്ന മുറക്ക് പദ്ധതിയുടെ തുടർ പ്രവർത്തനം ആരംഭിക്കാമെന്നും നേതാക്കൾ പറഞ്ഞു.



