ശാസ്താംകോട്ട: സാധാരണക്കാരന്റെ ഏക ആശ്രയമായ ശാസ്താംകോട്ട ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ നവീകരിച്ച കെട്ടിടം ചോർന്നൊലിച്ചത് നിർമ്മാണ പ്രവർത്തനത്തിലെ അപാകതകളും കരാറുകാരനെ സഹായിക്കുന്ന തരത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി വേണ്ടത്ര മേൽനോട്ടമില്ലാതെ നിർമ്മാണം നടത്തിയതുമാണ്.
സാധാരണക്കാരന് വേണ്ടത്ര ചികിത്സ നൽകാതെ തിരിച്ചയക്കുന്നത് നിത്യസംഭവമാണ്. ഒരു വർഷത്തിലധികമായി നിലച്ച എക്സ്റേയുടെ പ്രവർത്തനം പുന:രാരംഭിക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു നീക്കവുമില്ല. സ്റ്റാഫ് പാറ്റേൺഇല്ലാത്ത കേരളത്തിലെ ഏക താലൂക്ക് ഹെഡ് കോർട്ടേഴ്സ് ആശുപത്രിയാണിത്. ഐ.സി.യുവിന്റെ പ്രവർത്തനവും ഇവിടില്ല.കോ വിഡ് കാലഘട്ടത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അനുവദിച്ച വെന്റിലേറ്ററുകൾ ആശുപത്രിയുടെ പരിമിതിയാൽ തിരിച്ചയക്കേണ്ടി വന്നു.
സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാടുകളാണ് പലപ്പോഴും അധികാരികൾ സ്വീകരിക്കുന്നത്. ഈ കാര്യത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ സംശയിക്കുന്നു. നിർമ്മാണ പ്രവത്തനങ്ങളിലെ അഴിമതി വിജിലൻസ് അന്വോഷിക്കണമെന്നും താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപെട്ട് സമരം ആരംഭിക്കുവാനും ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അധ്യക്ഷതവഹിച്ചു.



