ലണ്ടൻ: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനൊപ്പം ചർച്ച ചെയ്തു വന്നതും കഴിഞ്ഞ മെയ് മാസത്തിൽ ഏറെക്കുറെ ധാരണയിലെത്തുകയും ചെയ്ത ഉടമ്പടിയാണ് ഡബിൾ കോൺട്രിബ്യൂഷൻസ് കൺവെൻഷൻ അഥവാ ഡിസിസി. ജൂലൈ 24ന് സ്വതന്ത്ര വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വെക്കുമെങ്കിലും ഡിസിസിയുടെ കാര്യത്തിൽ ഇനിയും ചില നീക്കുപോക്കുകളും ചർച്ചകളും ആവശ്യമാണ്. എങ്കിലും അധികം താമസിയാതെ തന്നെ ഇതിലും രണ്ട് രാജ്യങ്ങളും തമ്മിലൊരു ധാരണയിൽ എത്രയും വേഗം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് താൽക്കാലിക ജോലികൾക്കായി പോകുന്ന പ്രൊഫഷണലുകൾക്ക് വലിയ സാമ്പത്തിക നേട്ടം നൽകുന്നതായിരിക്കും ഡിസിസിയിലൂടെ നടപ്പാകാൻ പോകുന്ന വ്യവസ്ഥ.
ഈ ഉടമ്പടി പ്രകാരം, യുകെയിൽ കുറഞ്ഞ കാലത്തേക്ക് (ഏകദേശം മൂന്ന് വർഷം വരെ) ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും തൊഴിലുടമകൾക്കും രണ്ട് രാജ്യങ്ങളിലും ഒരേ സമയം സാമൂഹിക സുരക്ഷാ വിഹിതം അടയ്ക്കേണ്ടി വരില്ല. പകരം, അവർ അവരുടെ രാജ്യത്തെ സാമൂഹിക സുരക്ഷാ സംവിധാനത്തിൽ മാത്രം പണം അടച്ചാൽ മതി. ഇത് ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് വളരെ പ്രയോജനകരമാകും. ഇന്ത്യയിലേക്ക് താൽക്കാലിക ജോലികൾക്ക് വരുന്ന ബ്രിട്ടീഷ് പൗരന്മാർക്കും ഗുണകരമായിത്തീരും ഇത്.
നിലവിൽ യുകെയിൽ കുറഞ്ഞ കാലത്തേക്ക് ജോലിക്ക് പോകുന്ന ഇന്ത്യൻ പ്രൊഫഷണലുകൾ ഇന്ത്യയിലും യുകെയിലും സാമൂഹിക സുരക്ഷാ വിഹിതം അടയ്ക്കേണ്ടി വരുന്നുണ്ട്. ഇത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന കാര്യമാണ്. യുകെയിൽ ജീവനക്കാരെ നിയമിക്കുന്ന ഇന്ത്യൻ കമ്പനികളുടെ ചെലവ് കൂട്ടുന്ന കാര്യവുമാണിത്. സാമൂഹിക സുരക്ഷാ ഫണ്ടുകളിലേക്കുള്ള വിഹിതങ്ങൾ മൂന്ന് വർഷം വരെ സ്വന്തം രാജ്യത്ത് മാത്രം നൽകിയാൽ മതി എന്ന വ്യവസ്ഥയിലൂടെ ഈ ഉടമ്പടി രണ്ടിടത്തും പണം ചെലവാക്കേണ്ടി വരുന്നത് ഒഴിവാക്കും.
ഈ ഉടമ്പടി ഇരു രാജ്യങ്ങൾക്കും ബാധകമാണെന്ന പ്രത്യേകതയുമുണ്ട്. യുകെ പൗരന്മാർ ഇന്ത്യയിൽ കുറഞ്ഞ കാലത്തേക്ക് ജോലിക്ക് വരുമ്പോൾ അവർ യുകെയിലെ സാമൂഹിക സുരക്ഷാ പദ്ധതിയിൽ മാത്രം പണം അടച്ചാൽ മതി. പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കും.
ഈ സംവിധാനം നിലവിൽ വരുന്നതോടെ കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യാനുള്ള സാധ്യത തെളിയും. തിരിച്ചും ഈ ആനുകൂല്യമുണ്ട്. ഇത് സ്ഥാപനങ്ങളുടെ അധികച്ചെലവ് കുറയ്ക്കുന്നു. ഐടി, ഫിനാൻസ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് നാട്ടിൽ നിന്നുള്ള ജീവനക്കാരെ യുകെയിൽ നിയമിക്കാൻ ഇത് കൂടിയ സാധ്യത നൽകുന്നു. ചെലവ് കുറയും എന്നതിനാൽ ഈ പ്രവണത വർദ്ധിക്കും.
ജൂലൈ 23നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുകെയിൽ എത്തുക. 24ന് സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും.



