ന്യൂഡൽഹി: ചൈനയുടെ ലോങ് മാർച്ച് 7എ റോക്കറ്റ് വിക്ഷേപിച്ച് 90 സെക്കൻഡ് തികയും മുമ്പേ ആകാശത്ത് പൊട്ടിത്തെറിച്ചു. ഇന്ന് ഓഗസ്റ്റ് 10ന് ഹൈനാൻ പ്രവിശ്യയിലെ വെൻചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 85 സെക്കൻഡിനുള്ളിൽ റോക്കറ്റ് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ഫലമായി ആകാശത്ത് വലിയ തീഗോളവും പുകയും അവശിഷ്ടങ്ങളും രൂപപ്പെട്ടു. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് റോക്കറ്റ് തകർന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ചൈന എയറോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷനാണ് റോക്കറ്റ് വിക്ഷേപിച്ചത്. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് കമ്പനി ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. എന്നാൽ റോക്കറ്റും അതിലുണ്ടായിരുന്ന ഉപഗ്രഹവും പൂർണമായി നഷ്ടപ്പെട്ടിരിക്കാമെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അതിനാൽ ദൗത്യം പൂർണ പരാജയമായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ട്.
2020ൽ അരങ്ങേറ്റം കുറിച്ച ലോങ് മാർച്ച് 7എയുടെ 18-ാമത്തെ ദൗത്യമായിരുന്നു ഇന്നത്തേത്. ആദ്യ വിക്ഷേപണവും റോക്കറ്റ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. എൻജിനിലുണ്ടായ തകരാറായിരുന്നു അന്നത്തെ അപകടത്തിന് കാരണമെന്ന് ചൈന പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ റോക്കറ്റ് അതിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ തകർന്നു. സാധാരണയായി വിക്ഷേപണം കഴിഞ്ഞ് ഏകദേശം മൂന്ന് മിനിറ്റിനുള്ളിലാണ് ആദ്യ ഘട്ട വേർപെടൽ നടക്കുന്നത്. എന്നാൽ ഇന്നത്തെ ദൗത്യത്തിൽ 85 സെക്കൻഡിനുള്ളിൽ തന്നെ അപകടം സംഭവിച്ചു

