ചേലക്കര: കെ രാധാകൃഷ്ണൻ രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പ്രചാരണം തുടങ്ങി. തിരഞ്ഞെടുപ്പ് വിഞ്ജാപനം വന്ന അടുത്ത ദിവസം മുതൽ മണ്ഡലത്തിൽ സജീവമാണ് മുൻ ആലത്തൂർ എം പി രമ്യ ഹരിദാസ്. കഴിഞ്ഞ അഞ്ച് വർഷക്കാലം ആലത്തൂർ മണ്ഡലത്തിലെ വികസനം ആണ് രമ്യ മുന്നോട്ട് വയ്ക്കുന്നത്. മൂന്ന് പതിറ്റാണ്ടായ് ഇടതിനെ പിന്തുണക്കുന്ന മണ്ഡലത്തിൽ ഇക്കുറി മൂവർണ കൊടി പാറിക്കുമെന്ന വാശിയിലാണ് രമ്യ ഹരിദാസ്.
ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആയി യു ആർ പ്രദീപ് മത്സര രംഗത്തെത്തുമെന്നാണ് ഇടത് വൃത്തങ്ങൾ നൽകുന്ന സൂചന. ചേലക്കരയിൽ മുൻപ് വിജയകൊടി പാറിച്ച യു ആർ പ്രദീപ് ഇക്കുറിയും വിജയത്തിൽ കുറഞ്ഞ ഒന്നും ആഗ്രഹിക്കുന്നില്ല. താൻ പ്രതിനിധാനം ചെയ്ത കാലയളവിലെ വികസനങ്ങളും മന്ത്രിയായിരുന്ന കാലഘട്ടത്തിൽ കെ രാധാകൃഷ്ണൻ ചെയ്ത വികസനങ്ങളും മുൻ നിർത്തിയുള്ള പ്രചാരണമാണ് യു ആർ പ്രദീപ് നടത്തുക.
പുതുമുഖമായ കെ ബാലകൃഷ്ണൻ ആണ് ബിജെപി സാധ്യത ലിസ്റ്റിൽ ഒന്നാമതായുള്ളത്. തിരുവില്വാമല ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആയ ബാലകൃഷ്ണൻ ബിജെപി ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറി കൂടിയാണ്. രണ്ട് തവണ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപെട്ട ബാലകൃഷ്ണൻ മണ്ഡലത്തിൽ വിജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
മൂന്ന് മുന്നണികൾക്ക് പുറമെ നിരവധി സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് സൂചന.



