ദില്ലി: ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനക്കും കേസ്. സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്. വിവരം മറച്ചുവച്ച് അമേരിക്കയിൽ കോടികളുടെ നിക്ഷേപം സ്വീകരിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ബന്ധു സാഗർ അദാനി അടക്കം ഏഴ് പേരാണ് പ്രതികൾ. അദാനി ഗ്രീൻ എനർജി ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടാൻ കോഴ നൽകിയ വിവരം യുഎസ് നിക്ഷേപരിൽ നിന്ന് മറച്ചുവെച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആൻ്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനെർജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. അദാനി ഗ്രീൻ എനർജി യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്.