കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രതയോടെ ആരോഗ്യവകുപ്പ്., സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ ഇന്നലെ രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഇടവേളക്കുശേഷം വീണ്ടും നിപ സ്ഥിരീകരിച്ചതിൻ്റെ ഭീതിയിലും ജാഗ്രതയിലുമാണ് കോഴിക്കോട്. രാമനാട്ടുകര നഗരസഭ പരിധിയിലെ 43 കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ പരിശോധനാഫലം പോസിറ്റിവായതിനെ തുടർന്ന് രോഗിയെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി.രോഗിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നവരോട് മുഴുവൻ ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. കൂടുതൽ പേരുമായി രോഗിക്ക് സമ്പർക്കമുണ്ടെന്നും റൂട്ട് മാപ്പ് ഉടൻ തയ്യാറാക്കുമെന്നും എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കോഴിക്കോട്ട് യോഗം ചേർന്ന് പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കും. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ കല്ലട മുഹമ്മദലിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പ്രാഥമികമായ പ്രതിരോധ നടപടികൾ ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്. രോഗിയുടെ വീട്ടുകാരും അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ വരുമെല്ലാം സ്വന്തം നിലയിൽ ക്വാറന്റീനിൽ പ്രവേശിച്ചു. രോഗിയുടെ വീടിരിക്കുന്ന പ്രദേശം കണ്ടൈൻമെന്റ് സോണടക്കമുള്ളവ ഇന്നുണ്ടാകും.അതേസമയം വയനാട് കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ ഷിഗല്ല സ്ഥിരീകരിച്ച കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് വയനാട് ഡിഎംഒ അറിയിച്ചു. സ്കൂൾ കിണറ്റിലെ വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം നേരിട്ട് കണ്ടെത്താനായിട്ടില്ല. എന്നാൽ വെള്ളത്തിൽ മാലിന്യങ്ങളും മറ്റ് ബാക്ടീരിയകളും വൻതോതിൽ അടങ്ങിയിട്ടുണ്ട്.അതുകൊണ്ടുതന്നെ രോഗത്തിന്റെ ഉറവിടം ഈ കിണർ വെള്ളം തന്നെയാകാനാണ് സാധ്യതയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. നിലവിൽ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി 44 പേർ ചികിത്സയിലാണ്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 14 വരെ അവധി പ്രഖ്യാപിച്ചു.



