ദിസ്പൂർ: കേരളത്തോടൊപ്പം ഇന്ന് അസമിലും വോട്ടെടുപ്പ്. സംസ്ഥാനത്തെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിങ് നടക്കുക. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി. മൂന്നാം തവണയും വിജയം പ്രതീക്ഷിക്കുന്ന ബിജെപിയും ശക്തമായ തിരിച്ചുവരവിന് കോൺഗ്രസും പ്രതീക്ഷവെയ്ക്കുന്ന അസമിൽ ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.
ഇത്തവണ അസമിൽ കോൺഗ്രസ് – ബിജെപി രാഷ്ട്രീയ പ്രത്യരോപണങ്ങളും അതിരൂക്ഷമായിരുന്നു. ബി ജെ പിയും ആർ എസ് എസും വിഷസർപ്പങ്ങളാണെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവനയിൽ ബി ജെ പി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ഖർഗെ ഭ്രാന്ത് പിടിച്ചതുപൊലെയാണ് സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തിരിച്ചടിച്ചിരുന്നു. അതിനിടെ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, കമ്മീഷന്റെ നിർദ്ദേശപ്രകാരം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 31,486 പ്രധാന പോളിങ് സ്റ്റേഷനുകളും നാല് സഹായ ബൂത്തുകളും ഉൾപ്പെടെ ആകെ 31,490 പോളിംഗ് സ്റ്റേഷനുകളിലാണ് വെബ്കാസ്റ്റിംഗുള്ളത്



