പാലക്കാട് : കേരളത്തിലെ വ്യവസായവിപ്ലവം 4.O ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം (കിഫ്) സംഘടിപ്പിച്ച വ്യവസായ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്മാർട്ട് സിറ്റിയിൽ വ്യവസായം തുടങ്ങാൻ സർക്കാർ എല്ലാ പിന്തുണയും നൽകും. വ്യവസായസൗഹൃദ സംസ്ഥാനങ്ങളിൽ ദേശീയതലത്തിൽ ഒന്നാംസ്ഥാനം കേരളത്തിന് ലഭിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
സംസ്ഥാനത്തിന്റെ സംരംഭകവർഷം പദ്ധതിക്ക് അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ലഭിച്ചു. കേരളം വ്യവസായനേട്ടം കൈവരിച്ചത് ചട്ടങ്ങളുടെ ഭേദഗതികളിലൂടെയും നിയമനിർമാണത്തിലൂടെയാണ്. ലോകവിപണിയിൽ മത്സരക്ഷമതയുള്ള അത്യാധുനിക വ്യവസായനഗരം വികസിപ്പിക്കയാണ് സ്മാർട്ടിസിറ്റി പദ്ധതി ലക്ഷ്യമിടുന്നത്. 2016-ലെ എൽഡിഎഫ് സർക്കാരാണ് കേരളത്തിൽ വ്യവസായ സ്മാർട്ട്സിറ്റി പദ്ധതി വിഭാവനംചെയ്തത്.
2022 ജൂലായ് ഓടെ 85 ശതമാനം സ്ഥലവും ഏറ്റെടുത്തു. പുതുശ്ശേരി സെൻട്രൽ, പുതുശ്ശേരി വെസ്റ്റ്, കണ്ണമ്പ്ര വില്ലേജുകളിലായി 1,710 ഏക്കറിലാണ് സ്മാർട്ട്സിറ്റിയെത്തുന്നത്. 1,844 കോടി രൂപയാണ് ഭൂമിയേറ്റെടുക്കാൻ ചെലവ്. ഇതിൽ 1,500 കോടിയും സംസ്ഥാന സർക്കാർ ചെലവഴിച്ചു. ഇതുവരെ പുതുശ്ശേരി സെൻട്രലിലും കണ്ണമ്പ്രയിലുമായി 1,350 ഏക്കർ ഭൂമി ഏറ്റെടുത്തു. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള 1,789 കോടി രൂപയാണ് കേന്ദ്രവിഹിതമായി അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
ഏത് സർക്കാർ ഭരിച്ചാലും ഇതെല്ലാം നടക്കുമെന്ന് ചിലർ പറയുന്നു. എന്നാൽ ഏത് സർക്കാർ ഭരിച്ചാലും ഇതൊന്നും നടക്കില്ല. അസാധ്യമായ വികസനം സംസ്ഥാനത്ത് എൽ ഡി എഫ് സർക്കാർ നടപ്പാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മുമ്പ് പ്രവർത്തനം നിശ്ചലമായിരുന്നു. ദേശീയപാത വികസനത്തിന് കേന്ദ്രം സഹായിച്ചില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് പണം നൽകി. കേരളത്തിന് സ്ഥലം ഏറ്റെടുക്കാൻ പണം തന്നില്ല. അതേസമയം ദേശീയപാത വികസനം കേരളത്തിൽ നടക്കില്ലെന്ന് ഇനി ആരും പറയില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വ്യവസായപ്രമുഖരും സംരംഭകരും നയരൂപവത്കരണവിദഗ്ധരും പങ്കെടുത്ത മന്ത്രിമാരുമായുള്ള മുഖാമുഖവും നടന്നു



