തിരുവനന്തപുരം: വയോജന പരിചരണത്തിനും സംരക്ഷണത്തിനുമായി സമഗ്ര നിയമനിർമാണവുമായി കേരളം. വയോജന പരിചരണം, ക്ഷേമം, അന്തസ്സ്, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കാനായി തയാറാക്കുന്ന ‘കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബിൽ 2026’ കരടിന് സർക്കാർ രൂപം നൽകി. ബില്ലിന്റെ നടപടികൾ വേഗത്തിലാക്കാനും നിയമ നിർമാണവുമായി സർക്കാർ ഉടൻ മുന്നോട്ടുപോകുമെന്നും അവലോകന യോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. വയോജന സൗഹൃദ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ആരോഗ്യകരവും സജീവവുമായ വാർധക്യം പ്രോത്സാഹിപ്പിക്കുക, കഴിയുന്നത്ര സ്വന്തം വീടുകളിലും കുടുംബ-സാമൂഹിക അന്തരീക്ഷത്തിലും തുടരാൻ സാഹചര്യമൊരുക്കുക, ആവശ്യമെങ്കിൽ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പരിചരണം ഉറപ്പാക്കുക എന്നിവയ്ക്ക് ബിൽ പ്രാധാന്യം നൽകുന്നു. വയോജന പരിചരണ കേന്ദ്രങ്ങൾ, അസിസ്റ്റഡ് ലിവിങ് സൗകര്യങ്ങൾ, പകൽവീടുകൾ, ഹോം കെയർ ഏജൻസികൾ തുടങ്ങിയ സേവനങ്ങൾക്ക് നിലവാരവും ഉത്തരവാദിത്തവും ഉറപ്പാക്കാനുള്ള സംവിധാനവും ബില്ലിൽ വിഭാവനം ചെയ്യുന്നു. കെയർഗിവിങ് മേഖലയെ പ്രഫഷനൽ സംവിധാനമായി വികസിപ്പിക്കുക എന്നത് ബില്ലിന്റെ പ്രധാന ലക്ഷ്യമാണ്. ഇതിനായി കേരള ജെറിയാട്രിക് കെയർ സർട്ടിഫിക്കേഷൻ ഫ്രെയിംവർക്ക് രൂപവത്കരിക്കാനും, കെയർ ഗിവർമാർക്ക് പരിശീലനം, സർട്ടിഫിക്കേഷൻ, പശ്ചാത്തല പരിശോധന എന്നിവ ഉറപ്പാക്കി പരിശീലനം നേടിയവരുടെ സംസ്ഥാനതല രജിസ്റ്റർ തയാറാക്കാനും നിർദേശമുണ്ട്. ഇതിലൂടെ വയോജന പരിചരണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം നൈപുണ്യമുള്ള കെയർ ഗിവിങ് തൊഴിലാളികളെ സൃഷ്ടിക്കാനും പുതിയ തൊഴിലവസരങ്ങൾ ഒരുക്കാനും കഴിയും. വയോജനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യങ്ങളെ പുതിയ സാമ്പത്തിക-തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ‘സിൽവർ ഇക്കോണമി’ വികസിപ്പിക്കാനും പ്രാധാന്യം നൽകും. ഗുണനിലവാരമുള്ള പരിചരണ സേവനങ്ങൾ, സാങ്കേതികവിദ്യ, ആരോഗ്യപരിചരണം, അസിസ്റ്റഡ് ലിവിങ്, ഹോം കെയർ, വയോജന സൗഹൃദ ഉൽപ്പന്നങ്ങൾ, മറ്റ് നവീന സേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച് സേവനം, നൈപുണ്യം, സംരംഭകത്വം, തൊഴിൽ എന്നിവ ഉൾപ്പെടുന്ന സുസ്ഥിരമായ ഒരു വയോജന പരിചരണ മേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം.

