തൃശൂർ: കേരള പൊലീസിൽ ആറ് വനിതകൾ ഉൾപ്പെടെ 72 സബ് ഇൻസ്പെക്ടർമാർ കൂടിയെത്തുന്നു. കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 31 ഡി ബാച്ച് പുറത്തിറങ്ങി. ഇവരുടെ പാസിങ് ഔട്ട് പരേഡിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ സല്യൂട്ട് സ്വീകരിച്ചു. ഐ.ജിയും കേരള പൊലീസ് അക്കാദമി ഡയറക്ടറുമായ കെ. സേതുരാമന്‍, തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ടി. നാരായണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പരേഡിൽ ആർ. അനന്തു ശേഖർ കമാൻഡറും കെ.എസ്. നിസാമുദ്ദീൻ രണ്ടാം കമാൻഡറുമായി. പരിശീലനമികവിന് ആർ. അനന്തു ശേഖർ (മികച്ച ഇൻഡോർ, മികച്ച ഓൾറൗണ്ടർ), കെ.എസ്. നിസാമുദ്ദീൻ (മികച്ച ഔട്ട്ഡോർ), കെ. സഞ്ജയ് (മികച്ച ഷൂട്ടർ) എന്നിവർക്ക് ഡി.ജി.പി ട്രോഫികൾ നൽകി. തിരുവനന്തപുരം ജില്ലയിൽനിന്ന് 23 പേർ, കൊല്ലം 11, കണ്ണൂർ എട്ട്, പാലക്കാട്, കോഴിക്കോട് -ആറ് വീതം, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, പത്തനംതിട്ട, മലപ്പുറം, തൃശൂർ, വയനാട് -രണ്ടുവീതം, കോട്ടയം, ഇടുക്കി, കാസർകോട് -ഒരാൾ വീതം എന്നിങ്ങനെയാണ് ഈ ബാച്ചിലെ അംഗസംഖ്യ. 38 പേർ വിവാഹിതർ. 51 പേർ ബിരുദധാരികളും 21 പേർ ബിരുദാനന്തര ബിരുദധാരികളുമാണ്. എം.ടെക് ബിരുദമുള്ള മൂന്നുപേരും, എം.ഫാം, എം.എസ്.ഡബ്ല്യു യോഗ്യതയുള്ള ഓരോരുത്തരുമുണ്ട്. 2025 ജനുവരി എട്ടിനാണ് പരിശീലനം ആരംഭിച്ചത്.



